KOYILANDY DIARY.COM

The Perfect News Portal

ഡോ. ഷഹനയുടെ ആത്മഹത്യ കേസ്; പ്രതി ഡോ. റുവൈസിനെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ പ്രതി ഡോ. റുവൈസിനെ കസ്റ്റഡിയിൽ വിട്ടു. ഡിസംബർ 6 വരെയാണ് പൊലീസ് കസ്റ്റഡി അനുവദിച്ചത്. തിരുവനന്തപുരം സ്‌പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്‌തതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഈ മാസം നാലിനാണ് മെഡിക്കൽ കോളേജ് സർജറി വിഭാ​ഗം രണ്ടാംവർഷ പിജി വിദ്യാർത്ഥിനി വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അനസ്തേഷ്യക്കുള്ള മരുന്ന് അമിത അളവിൽ കുത്തിവച്ചതാണ് മരണകാരണം. സ്ത്രീധനം നൽകാനില്ലാത്തതിനെത്തുടർന്ന് വിവാ​ഹത്തിൽ നിന്ന് റുവൈസ് പിൻമാറിയതിലുള്ള വിഷമത്താലാണ് ആത്മഹത്യയെന്ന് പുറത്തുവന്നിരുന്നു. തുടരന്വേഷണത്തിൽ റുവൈസും പിതാവും ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. 

 

ഷഹന ജീവനൊടുക്കിയത് സുഹൃത്ത് ഡോ. റുവൈസ് വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്‌തതിന് പിന്നാലെയെന്നും കണ്ടെത്തിയിരുന്നു. അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കൾ റുവൈസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉൾപ്പെടെ ചർച്ച നടത്തിയിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന റുവൈസിന് വാട്‌സ്‌ആപ്പ് സന്ദേശം അയക്കുന്നത്. 

Advertisements
Share news