KOYILANDY DIARY.COM

The Perfect News Portal

ബ്രിട്ടനിൽ മലയാളി വിദ്യാർത്ഥികളോട് വിവേചനം: വിദ്യാർത്ഥികൾക്ക്‌ പിന്തുണയുമായി എസ്‌എഫ്‌ഐ

തിരുവനന്തപുരം: ബ്രിട്ടനിലെ ആംഗ്ലിയ റസ്കിൻ സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികളെ കൂട്ടത്തോടെ പരാജയപ്പെടുത്തി അധ്യാപകന്റെ വിവേചനം. വിദ്യാർത്ഥികൾക്ക്‌ പിന്തുണയുമായി എസ്‌എഫ്‌ഐ യുകെ മുന്നോട്ടു വന്നതോടെ വീണ്ടും പരീക്ഷ നടത്താൻ തയ്യാറായി സർവകലാശാല അധികൃതർ. സർവകലാശാലയിൽ എംഎസ്‌സി അക്കൗണ്ടിങ്‌ ആൻഡ്‌ ഫിനാൻസ്‌ സ്റ്റഡീസ്‌ വിദ്യാർത്ഥികളാണ്‌ ശ്രീലങ്കൻ/മലേഷ്യൻ അധ്യാപകനിൽനിന്ന്‌  വിവേചനവും വംശീയാധിക്ഷേപവും നേരിട്ടത്‌.

ടാക്സേഷൻ ആൻഡ്‌ ഓഡിറ്റിങ് പഠിപ്പിക്കാനെത്തിയ അധ്യാപകൻ മലയാളി വിദ്യാർത്ഥികളെമാത്രം പരാജയപ്പെടുത്തുമെന്ന്‌ ആദ്യ ക്ലാസിൽത്തന്നെ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികൾ പറഞ്ഞു. ഫലം വന്നപ്പോൾ 70 മലയാളി വിദ്യാർത്ഥികളെ പരാജയപ്പെടുത്തി. പഠനം പൂർത്തിയാക്കാൻ നിൽക്കാതെ മറ്റ്‌ ജോലികൾ നോക്കുന്നതോ വിവാഹം ചെയ്യുന്നതോ ആകും നല്ലതെന്നുപോലും അധ്യാപകൻ പറഞ്ഞതായി വിദ്യാർത്ഥിനികൾ പറഞ്ഞു. പ്രശ്നം വിസയെപ്പോലും ബാധിക്കുമെന്നായപ്പോഴാണ്‌ ഒരുസംഘം വിദ്യാർത്ഥികൾ ബ്രിട്ടനിലെ എസ്‌എഫ്‌ഐ പ്രവർത്തകരെ ബന്ധപ്പെട്ടത്‌.

സർവകലാശാലയ്ക്ക്‌ പരാതി നൽകാൻ എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ പ്രേരിപ്പിച്ചത്‌. പ്രശ്‌നം എങ്ങനെ അഭിസംബോധന ചെയ്യണമെന്നത്‌ എനിക്കറിയില്ലായിരുന്നു. എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ പിന്തുണയും ഉപദേശവും നൽകിയത്‌’’ വിദ്യാർത്ഥിനിയായ അനാമിക പറഞ്ഞു. സർവകലാശാലയിൽനിന്ന്‌ പുറത്താക്കപ്പെടുമെന്ന ഭയംമൂലം 14പേർ മാത്രമാണ്‌ പരാതി നൽകാൻ തയ്യാറായത്‌. തുടർന്ന്‌ വിദ്യാർത്ഥികളും എസ്‌എഫ്‌ഐ പ്രതിനിധികളും ഡീനുമായി ചർച്ച നടത്തി.

Advertisements

ഒക്‌ടോബറിൽ പ്രത്യേക ഓൺലൈൻ പരീക്ഷ നടത്താമെന്ന്‌ ഉറപ്പ് ലഭിച്ചു. ഇതോടെ വിദ്യാർത്ഥികൾക്ക്‌ വിസാ കാലാവധി നീട്ടേണ്ട സാഹചര്യം ഒഴിവായി. എസ്‌എഫ്‌ഐ യുകെ സെക്രട്ടറി നിഖിൽ മാത്യു, യൂണിറ്റ്‌ കമ്മിറ്റി അംഗങ്ങളായ വിശാൽ ഉദയകുമാർ, ജിഷ്‌ണു, സബ്‌കമ്മിറ്റി അംഗം സിദ്ദു, ആംഗ്ലിയ റസ്കിൻ സർവകലാശാല വിദ്യാർത്ഥി യൂണിയൻ വൈസ്‌ പ്രസിഡണ്ടും എസ്‌എഫ്‌ഐ യുകെ പ്രതിനിധിയുമായ നിധിൻ എന്നിവരാണ്‌ വിദ്യാർത്ഥികൾക്കൊപ്പംനിന്ന്‌ പ്രശ്നം പരിഹരിച്ചത്‌.

 

Share news