KOYILANDY DIARY.COM

The Perfect News Portal

12 കാരന്റെ മരണം നിപ തന്നെ: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: 12 കാരന്റെ മരണം നിപ തന്നെ: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി. കോഴിക്കോട് മസ്തിഷ്ക ജ്വരവും ഛര്‍ദ്ദിയും ബാധിച്ച്‌ ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചത് നിപ കാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളേയും അയല്‍ക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശനിയാഴ്ച രാത്രിയോടെയാണ് പൂണെയില്‍ നിന്നും കുട്ടിയുടെ സ്രവ പരിശോധന സാമ്പിളുകളുടെ ഫലം ലഭിച്ചത്. ഉടന്‍ തന്നെ ഉന്നതതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയാറാക്കി. കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക തയാറാക്കി. കൂടുതല്‍ വിശദമായ സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ചികിത്സക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടിയുടെ രോഗം ഉറവിടം കണ്ടത്തേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ട്കാരന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ അഞ്ച് പേര്‍. അതേ സമയം 17 പേര്‍ നിരീക്ഷണത്തിലാണ്. അതേ സമയം പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ആര്‍ക്കും തന്നെ ഇതുവരെ രോഗലക്ഷണങ്ങളില്ല. കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ വീടുള്ള ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. 10, 11, 12 വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *