വ്യാജ വീഡിയോ: കാനത്തിൽ ജമീല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
കൊയിലാണ്ടിയിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ കാനത്തിൽ ജമീലക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. LDF തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജമീലയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സോഷ്യൽ മീഡിയായിൽ വലിയതോതിലാണ് വ്യാജ വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇവർ യുക്തിവാദിയാണെന്നും മത വിശ്വാസത്തിന് എതിരാണെന്നും മത സ്പർദയുളവാക്കുന്ന തരത്തിൽ ജമീല പ്രസംഗിച്ചതായാണ് വീഡിയോയുടെ ഉള്ളടക്കം. കഴിഞ്ഞ 25 വർഷത്തിലേറെയായി പൊതുരംഗത്തും ഭരണരംഗത്തും മികവ് തെളിയിച്ച ജമീലയുടെ സ്ഥാനാർത്ഥി പ്രഖ്യപനത്തോടെ പരാജയഭീതിയിലായ യു.ഡി.എഫ് ആണ് ഇതിന് പിന്നിലെന്ന് എൽ.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.
12 വർഷം മുമ്പ് കോഴിക്കോട് വെച്ച് കാനത്തിൽ ജമീല നടത്തിയ ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങൾ വെട്ടി മാറ്റിയും മറ്റ് ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തും ഉണ്ടാക്കിയ വീഡിയോ ആണ് പ്രചരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഈ വീഡിയോയുടെ പൂർണ്ണരൂപം ഉൾക്കൊള്ളുന്ന വീഡിയോ ക്ലിപ്പിംഗും കമ്മീഷന് കൈമാറിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇടത് നേതാക്കളും സ്ഥാനാർത്ഥിയും വരണാധികാരിയായ ജില്ലാ കലക്ടർക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.