കൊയിലാണ്ടിയിൽ 80 ലക്ഷം ലോട്ടറി അടിച്ച ബീഹാർ സ്വദേശി പോലീസ് സ്‌റ്റേഷനിൽ അഭയംതേടി
കൊയിലാണ്ടി: ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറി ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ച ബിഹാർ സ്വദേശി കൂട്ടുകാരോടൊപ്പം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പർ ടിക്കറ്റുമായാണ് ബീഹാർ സ്വദേശി മുഹമ്മദ് സായിദ് (41) കൂട്ടുകാരായ ആസാദുൽ, മാനിറുൽ എന്നിവരുമായി ഇന്നു പുലർച്ചെ കൊയിലാണ്ടി സ്റ്റേഷനിൽ അഭയം പ്രാപിച്ചത്. കൊയിലാണ്ടി കൊല്ലത്തു നിന്നുമാണ് ഇയാൾ ടിക്കറ്റെടുത്തത്. 22 ഓളം ടിക്കറ്റുകൾ എടുത്തതായാണ് പറയുന്നത്. ഇതിൽ ഒന്നിലാണ് സമ്മാന മടിച്ചത്.
നന്തി ലൈറ്റ് ഹൗസിനു സമീപമാണ് താമസിക്കുന്നത് 12 വർഷമായി ഇവിടെ എത്തി കോൺക്രീറ്റ് പ്രവൃത്തിയിൽ ഏർപ്പട്ടിട്ട്. പാലക്കാട് ഷൺമുഖ ഏജൻസീസിൻ്റെതാണ് സമ്മാനമടിച്ച ടിക്കറ്റ്. ലോട്ടറി അടിച്ച വിവരം പുറത്തറിഞ്ഞാൽ മറ്റുള്ളവർ തന്നെ അപായപ്പെടുത്തുമെന്ന് ഭയമാണ് മുഹമ്മദ് സായിദിനെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കാൻ പ്രേരിപ്പിച്ചത്. മാത്രമല്ല ഞായറാഴ്ച ബാങ്ക് അവധിയും കാരണമാണെന്ന് മുഹമ്മദ് സായിദ് പറഞ്ഞു.
ടിക്കറ്റ് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. ബാങ്ക് മാനേജർമാരുമായി ബന്ധപ്പെട്ടെന്നും ഇന്ന് അവധിയായതിനാൽ നാളെ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നാണ് ബാങ്ക് മാനജർമാർ പറയുന്നതെന്ന് എസ്.ഐ. കെ.കെ.രാജേഷ് പറഞ്ഞു. ആവശ്യമായ സംരക്ഷണം നൽകുമെന്നും പോലീസ് പറഞ്ഞു.എസ്.ഐ..ബാബുരാജ്, ജി ഡി. ചാർജ് ഷൈബു നാഥൻ, എൻ.എം.സുനിൽ, കെ.ബിന്ദു, ഡ്രൈവർ ബൈജു. തുടങ്ങിയവർ ഇവരുമായി സംസാരിച്ചു.