കിടാരത്തിൽ തലച്ചിലോൻ ക്ഷേത്രത്തിൽ തീക്കുട്ടിച്ചാത്തൻ തിറ വിസ്മയമായി
കൊയിലാണ്ടി; കണങ്കോട് കിടാരത്തിൽ തലച്ചിലോൻ ക്ഷേത്രത്തിൽ ചൊവ്വാഴ്ച പുലർച്ചെ കെട്ടിയാടിയ തീക്കുട്ടിച്ചാത്തൻ തിറ വിസ്മയ കാഴ്ചയായി മാറി. വടക്കെ മലബാറിലെ ഉത്സവങ്ങളുടെയും തെയ്യം തിറയാട്ടക്കാലത്തിൻ്റെ ശ്രദ്ധേയമായ ഇടമായി കിടാരത്തിൽ ക്ഷേത്രം മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകളാണ് തിറ കാണാനായി ഇവിടെയെത്തുന്നത്. . ഗാംഭീര്യവും ഭയാനകവുമായ ഈ തിറ കെട്ടിയാടിയത് നിധീഷ് കുറുവങ്ങാടാണ്. ചുറ്റും കെട്ടിനിർത്തിയ വലിയ പന്തങ്ങളിൽ തീ കുത്തുമ്പോൾ പ്ലാവിന്റെ കനലിലൂടെ നൃത്തം വെയ്ക്കും. ചെണ്ടയും ഇലത്താളവും മുറുകുന്നതിനനുസരിച്ച് നൃത്തത്തിന്റെ വേഗവും കൂടും .
കോഴിക്കോടും കണ്ണൂരിലും അപൂർവം ക്ഷേത്രങ്ങളിലാണ് തീ കുട്ടിച്ചാത്തൻ തിറ കെട്ടിയാടുന്നത് . തീക്കുട്ടിച്ചാത്തൻ, പൂകുട്ടിച്ചാത്തൻ, കരിങ്കുട്ടിച്ചാത്തൻ, പറക്കുട്ടിച്ചാത്തൻ എന്നിവയെല്ലാം കുട്ടിച്ചാ നുമായി ബന്ധപ്പെട്ട വ്യത്യസ്ത തിറകളാണ്. കുട്ടിച്ചാത്തന്നെ കാളകാട്ടച്ചൻ ദുർമന്ത്രവാദം ചെയ്ത് കഷ്ണങ്ങളാക്കി തീയിൽ ഹോമിച്ചപ്പോൾ തെറിച്ച് പോയ കഷ്ണങ്ങൾ വിവിധ സ്ഥലങ്ങളിലാണ് വീണത്. തീയിൽ വീണത് തീക്കുട്ടിച്ചാത്തനും, പൂവിൽ വീണത് പൂക്കുട്ടിച്ചാത്തനും കരിയിൽ വീണത് കരിങ്കുട്ടിച്ചാത്തനും പറന്നുപോയത് പറക്കുട്ടിച്ചാത്തനുമായി വ്യത്യസ്ത ഐതിഹ്യങ്ങളാണ് തിക്കുട്ടിച്ചാത്തൻ തിറയുമായി ബന്ധപ്പെട്ടുള്ളത്.
കാളകാട്ടില്ലത്തെ ആശ്രിതനായ ചാത്തനെ വെട്ടിനുറുക്കി 448 കഷ്ണങ്ങളാക്കി അത് 41 ദി വസം നാല്പാമര വിറകിൽ “ഹോമം ചെയ്തു. 11 -ാം ദിവസം ഹോമകുണ്ഡത്തിൽ നിന്ന് അവൻ ഉടലെടുത്തു എന്നാണ് കിടാരത്തിൽ ആടുന്ന തീക്കുട്ടിച്ചാത്തൻ തിറയുടെ പിന്നിലെ ഐതിഹ്യം. അമ്മയുടെ അച്ഛനായ ചന്തുക്കുട്ടിയിൽ നിന്നാണ് നിധീഷ് തിറയാട്ടത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്.