സിഗ്നൽ സംവിധാനം തകരാറിലായി: വെങ്ങളത്ത് അപകടം പതിയിരിക്കുന്നു
കൊയിലാണ്ടി: ദേശീയപാത വെങ്ങളം ജംങ്ഷനിൽ സിഗ്നൽ സംവിധാനം തകരാറായതോടെ ഇവിടെ അപകടം പതിയിരിക്കുന്നു. രാമനാട്ടുകര – വെങ്ങളം ബൈപ്പാസും, കൊയിലാണ്ടി കോഴിക്കോട് പാതയും കൂടിചേരുന്ന വെങ്ങളം ജങ്‌ഷനിലാണ് സ്ഥിരം അപകട മേഖലയാകുന്നത്. ഗതാഗതം നിയന്ത്രിക്കാൻ സ്ഥാപിച്ച സിഗ്നൽ സംവിധാനം പ്രവർത്തന ക്ഷമമല്ലാതായിട്ട് 4 മാസത്തോളമായി. ഇവിടുത്തെ ഹൈമാസ്റ്റ് വിളക്കും കാത്തുന്നില്ല. ഇതു കാരണം രാത്രി സമയത്ത് പ്രദേശമാകെ കൂരിരുട്ടാണ്. ഗതാഗത നിയന്ത്രണത്തിന് പോലീസോ, ഹോംഗാർഡുകളോ ഇല്ല.
ഡ്രൈവർമാർ തോന്നും പോലെ വാഹനമോടിക്കുമ്പോൾ അപകട വർദ്ധിക്കുകയാണ്. സമീപദിവസം നിരവധി തവണയാണ് ചെറുതും വലുതുമായ വാഹനാപകടം ഉണ്ടാകുന്നത്. കൊയിലാണ്ടി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ബൈപ്പാസിലേക്കും അതേപോലെ കോരപ്പുഴ ഭാഗത്തേക്കും പോകാം. ആസമയം ബൈപ്പാസ് വഴിയും വാഹനങ്ങൾ കുതിച്ചെത്തും. ഇതിനിടയിൽ ജംങ്‌ഷനിൽ സീബ്രാലൈൻ ഉള്ളത് കാരണം കാൽ നടയാത്രക്കാരും റോഡ് മുറിച്ച് കടക്കാനുള്ള ശ്രമവും നടക്കും. റോഡരികിൽ കുറ്റിക്കാടുകൾ വളർന്നുനിൽക്കുന്നതിനാൽ വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്.
ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, നിരീക്ഷണ ക്യാമറകൾ, സൈൻ ബോർഡുകൾ, റിഫ്ളക്ടീവ് സ്റ്റഡ് എന്നിവ സ്ഥാപിച്ച് അപകട സാധ്യത ഇല്ലാതാക്കണമെന്നാണ് ആവശ്യം.