KOYILANDY DIARY

The Perfect News Portal

സഹപാഠികളുടെ നല്ല മനസ്സാൽ അമൃതയ്ക്ക് വീടൊരുങ്ങി

കൊയിലാണ്ടി: മുചുകുന്ന് യു.പി സ്‌ക്കൂൾ വിദ്യാർത്ഥിനി അമൃതയ്ക്ക് ഇനി അടച്ചുറപ്പുളള വീട്ടിൽ സുരക്ഷിതമായി കിടന്നുറങ്ങാം. നല്ലൊരു വീടെന്ന സ്വപ്നം മനസ്സിൽ താലോലിച്ചു കഴിയേണ്ടി വരുമെന്ന അവസ്ഥയിൽ നിന്നാണ് സഹപാഠികളുടെ നല്ല മനസ്സാൽ ആഗ്രഹം സഫലീകരിച്ചത്. അമൃതയുടെ പിതാവ് മൊവിക്കല്ലൂർകുന്ന് നിടയാണ്ടി മീത്തൽ തങ്കവേലു തന്റെ നാലുസെന്റിൽ കൊച്ചുവീടിനുളള ഒരുക്കങ്ങൾ നടത്തുന്നതിനിടെ അപകടത്തിൽപെട്ടു. തലച്ചുമടുമായി വരുമ്പോൾ കല്ലുവെട്ടു കുഴിയിൽ വീണായിരുന്നു അപകടം. അപസ്മാര രോഗികൂടിയായ തങ്കവേലു കിടപ്പിലായി. വീടുപണി നിലച്ചു. അമ്മയുടെ തൊഴുലുറപ്പ് ജോലിയിലൂടെ ലഭിക്കുന്ന തുച്ചവേതനം മാത്രമായി ആശ്രയം. നിത്യ ചെലവുകൾക്കും, ചികിത്സയ്ക്കും, വിദ്യാഭ്യാസത്തിനും പ്രയാസം നേരിട്ടെങ്കിലും അമൃത ഇക്കാര്യങ്ങളൊന്നും പുറത്തു പറഞ്ഞില്ല. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി അമൃതയുടെ വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്. തുടർന്ന് അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, രക്ഷിതാക്കളുടേയും, നാട്ടുകാരുമൊക്കെ ശ്രമഫലമായി വീടുപണി പൂർത്തിയായി. മാർച്ച് 31ന് രാവിലെ 10 മണിക്ക് താക്കോൽ കൈമാറും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ മുഖ്യാതിഥിയാകും.