KOYILANDY DIARY

The Perfect News Portal

സര്‍ക്കാരിന്റെ വായ്പാ തിരിച്ചടവ് സഹായ പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും

തിരുവനന്തപുരം: വിദ്യാഭ്യാസവായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ കടക്കെണിയിലായ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കും കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും. മന്ത്രിസഭയുടെ വജ്ര ജൂബിലിയുടെ ഭാഗമായി സെക്രട്ടറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്.

വെള്ളിയാഴ്ച പകല്‍ രണ്ട് മണിക്ക്‌ തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൌസില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി ടി എം തോമസ് ഐസക് പദ്ധതി ഉദ്ഘാടനംചെയ്യും. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അധ്യക്ഷയാകും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യാതിഥിയാകും. വായ്പാ ഇളവിന് അര്‍ഹതയുള്ള ഏതാനും കുട്ടികള്‍ക്ക് വായ്പയില്‍നിന്ന് മുക്തരാക്കിയതായുള്ള രേഖ കൈമാറും. അന്നേ ദിവസംമുതല്‍ ഓണ്‍ലൈനില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സൌകര്യവും ഒരുക്കുന്നത് ആലോചനയിലാണ്.

വീടും വസ്തുവും ഈടുവച്ച് കടക്കെണിയില്‍പ്പെട്ട, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിക്ക് 900 കോടി രൂപയുടെ ബാധ്യതയാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണക്കാക്കിയത്. 500 മുതല്‍ 600 കോടി രൂപവരെയാണ് സംസ്ഥാന സര്‍ക്കാരിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഒമ്പതു ലക്ഷം രൂപവരെ വായ്പയെടുത്ത വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. വായ്പാ തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവര്‍ഷ കാലയളവില്‍ സര്‍ക്കാര്‍ സഹായത്തോടെയുള്ള തിരിച്ചടവ് സഹായ പദ്ധതിയാണിത്.

Advertisements

നിഷ്ക്രിയ ആസ്തി ആകാത്ത ഒമ്പതു ലക്ഷം രൂപവരെ അനുവദിച്ച വിദ്യാഭ്യാസവായ്പകളില്‍ 2016 ഏപ്രില്‍ ഒന്നിനുമുമ്പ് തിരിച്ചടവ് തുടങ്ങിയവര്‍ക്ക് ഈ സഹായം ലഭിക്കും. ഇത്തരം വായ്പകള്‍ക്ക് ഒന്നാംവര്‍ഷം വായ്പയുടെ 90 ശതമാനവും രണ്ടാംവര്‍ഷം 75 ശതമാനവും മൂന്നാംവര്‍ഷം 50 ശതമാനവും നാലാംവര്‍ഷം 25 ശതമാനവും സര്‍ക്കാര്‍ വിഹിതമായി നല്‍കും. നാലു ലക്ഷം രൂപവരെ വായ്പ എടുക്കുകയും 2016 മാര്‍ച്ച് 31നോ അതിനുമുമ്പോ നിഷ്ക്രിയ ആസ്തിയായി മാറുകയും ചെയ്തവര്‍ വായ്പത്തുകയുടെ 40 ശതമാനം മുന്‍കൂറായി അടയ്ക്കുകയും വായ്പയിന്മേലുള്ള പലിശ ബാങ്ക് ഇളവുചെയ്ത് കൊടുക്കുകയും ചെയ്താല്‍ 60 ശതമാനം സര്‍ക്കാര്‍ നല്‍കി വായ്പാ ബാധ്യത പൂര്‍ണമായും അവസാനിപ്പിക്കും.

നാലു ലക്ഷത്തിനുമേല്‍ ഒമ്പതു ലക്ഷം രൂപവരെ വായ്പ എടുക്കുകയും 2016 മാര്‍ച്ച് 31നോ അതിനുമുമ്പോ നിഷ്ക്രിയ ആസ്തിയായി മാറിയതുമായ വിദ്യാഭ്യാസവായ്പകളില്‍ പ്രത്യേക പാക്കേജായി വായ്പാ ബാധ്യത അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നപക്ഷം മുതലിന്റെ 50 ശതമാനം (പരമാവധി 2,40,000 രൂപ) സര്‍ക്കാര്‍ നല്‍കും. ബാക്കി തുകയ്ക്ക് ബാങ്ക് കാലാവധി പുനഃക്രമീകരിച്ചു നല്‍കുകയോ വായ്പക്കാരന്‍ മുഴുവനായി അടയ്ക്കുകയോ വേണം. മരിക്കുകയോ അപകടംമൂലം ശാരീരിക-മാനസിക വൈകല്യം നേരിടുകയോ ചെയ്ത വിദ്യാര്‍ഥികളുടെ വായ്പയുടെ മുഴുവന്‍ പലിശയും ബാങ്ക് ഇളവുചെയ്താല്‍ വായ്പാ തുക മുഴുവനായും സര്‍ക്കാര്‍ നല്‍കും.

തിരിച്ചടവ് അവധിക്കുശേഷമുള്ള നാലു വര്‍ഷത്തേക്ക് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പദ്ധതിപ്രകാരം സഹായം നല്‍കും. 2016 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് പദ്ധതി നടപ്പാകുന്നത്. 2016 ഏപ്രില്‍ ഒന്നിന് ആറു ലക്ഷം രൂപവരെ കുടുംബവാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ഥികള്‍ക്ക് പദ്ധതി പ്രയോജനം ലഭിക്കും. ഭിന്നശേഷിയുള്ളവരുടെ വരുമാനപരിധി ഒമ്പതു ലക്ഷമാണ്. സംസ്ഥാനതല ബാങ്കേഴ്സ് സമിതി പദ്ധതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ പദ്ധതിയെ പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *