KOYILANDY DIARY

The Perfect News Portal

ശശീന്ദ്രനെ മന്ത്രിയാക്കാന്‍ തിരക്കിട്ട നീക്കം; നേതാക്കള്‍ ഡല്‍ഹിക്ക്

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റവിമുക്തനാക്കിയതോടെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ പാര്‍ട്ടിയില്‍ തുടങ്ങി. തോമസ് ചാണ്ടിയുടെ രാജിയോടെ മാസങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന ഗതാഗതമന്ത്രി പദവയിലേക്ക് എത്രയും പെട്ടെന്ന് എ.കെ ശശീന്ദ്രനെ എത്തിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

വിധി വന്നയുടന്‍ തന്നെ നേതാക്കള്‍ ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിയുമായി സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചയ്ക്കായി എന്‍.സി.പി നേതാക്കള്‍ നാളെ ഡല്‍ഹിയിലേക്ക് തിരിക്കുന്നുമുണ്ട്. ദേശീയ നേതൃത്വവുമായി തിങ്കളാഴ്ചയാണ് ചര്‍ച്ച തീരമാനിച്ചിരിക്കുന്നത്. ഇതിന് ശേഷം പറ്റുമെങ്കില്‍ അന്നു തന്നെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറ്റവിമുക്തനാക്കപ്പെട്ടാല്‍ ശശീന്ദ്രന്‍ തന്നെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ച്‌ വരുമെന്ന് നേരത്തെ തന്നെ എന്‍.സി.പി പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിധി തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്കയിലായിരുന്നു പാര്‍ട്ടി നേതാക്കള്‍. കേസ് പരിഗണിക്കാനിരുന്ന ശനിയാഴ്ച രാവിലെ പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിയെ ചോദ്യം ചെയ്തത് കൊണ്ട് മറ്റൊരു ഹര്‍ജി കൂടിയെത്തിയതും ആശയക്കുഴപ്പമുണ്ടാക്കി. തൈക്കാട് സ്വദേശിനിയായ സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു ഹര്‍ജി നല്‍കിയത്. പരാതിക്കാരി മൊഴിമാറ്റിയത് പേടികൊണ്ടാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ഈ ഹര്‍ജിയും തള്ളിക്കൊണ്ട് കോടതി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി.

Advertisements

ശശീന്ദ്രന്റെ രാജിക്ക് ശേഷം മന്ത്രിയായ തോമസ് ചാണ്ടിക്കും ഭൂമി കൈയേറ്റ വിവാദവുമായി ബന്ധപ്പെട്ട് രാജിവെക്കേണ്ടി വന്നത് സംസ്ഥാന ഘടകത്തിനും ദേശീയ നേതൃത്വത്തിനും ക്ഷീണമുണ്ടാക്കിയിരുന്നു. പാര്‍ട്ടിയുടെ ഏക മന്ത്രിസ്ഥാനം നിലനിര്‍ത്തേണ്ടതിനാല്‍ ശശീന്ദ്രന്‍ കുറ്റവിമുക്തനാകേണ്ടത് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിന്റെയും ആവശ്യവുമായിരുന്നു. നാളെ രാവിലെ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും സംസ്ഥാന പ്രതിനിധികളും ഡല്‍ഹിയിലേക്ക് തിരിക്കും. തിങ്കളാഴ്ചയാണ് ചര്‍ച്ച.

Leave a Reply

Your email address will not be published. Required fields are marked *