റെയിൽവെ സ്റ്റേഷനിൽ നിന്ന് 80000 രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി
കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് 80000 രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി. തിരുനെൽവേലി ഹാപ്പ എക്‌സ്പ്രസ് ട്രെയിനിലെ രണ്ടാം നമ്പർ ബോഗിയിലെ ജനറൽ കമ്പാർട്ട്‌മെന്റിലെ സീറ്റിന്റെ അടിയിൽ രണ്ട് ചാക്കുകളിലായി ഒളിപ്പിച്ച് വെച്ച നിലയിൽ കണ്ട പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
എക്‌സൈസ് സ്‌പെഷ്യൽ സക്വാഡിന്റെയും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെയും നേത്യത്വത്തിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലും അന്തർ സംസ്ഥാന വണ്ടികളിലും ഇന്നലെ രാവിലെ 10.30നാണ് പരിശോധന നടത്തിയത്.
ഓണത്തോടനുബന്ധിച്ച് വ്യാജ മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉൽപ്പന്നങ്ങളുടെയും കടത്തിനെതിരെ എക്‌സൈസ് വകുപ്പ് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സുമായി ചേർന്ന് റെയിൽവെ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളിലും ശക്തമായ പരിശോധന അരംഭിച്ചിട്ടുണ്ട്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ ട്രെയിൻ മാർഗം കടത്തികൊണ്ടു വന്ന് കോഴിക്കോട് ജില്ലയുടെ വിവധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന കണ്ണികളെ കുറിച്ച് എക്‌സൈസിന് ക്യത്യമായ സൂചന ലഭിച്ചിട്ടുണ്ട്. തുടർന്നും വരും ദിവസങ്ങളിൽ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു.
എക്‌സൈസ് സ്‌പെഷ്യൽ സക്വാഡ് ഇൻസ്‌പെക്ടർ എം. കെ ഗിരീഷ്, റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് സബ് ഇൻസ്‌പെക്ടർ നിഷാന്ത്, അസി. സബ് ഇൻസ്‌പെക്ടർ വിനോദ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ. യൂസഫ്, പ്രിവന്റീവ് ഓഫീസർ കെ. പി റഷീദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ യോഗേഷ് ചന്ദ്ര, പി. റഷീദ്, ആർ. കെ റഷീദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.