മൂരാട് പുതിയ പാലം: കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കും
കോഴിക്കോട്: ദേശീയപാതയിലെ മൂരാട് പാലം അപകടാവസ്ഥയിലായ സാഹചര്യത്തിൽ പുതിയ പാലം പണിയുന്നതിനായി നേരത്തെ ഏറ്റെടുത്ത സ്ഥലം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കും.
എം.എൽ.എമാരായ സി.കെ. നാണു, കെ. ദാസൻ എന്നിവർ പൊതുമരാമത്ത് വകുപ്പ് സ്‌പെഷൽ സെക്രട്ടറിയുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. പുതിയ പാലത്തിനായി നേരത്തെ ഏറ്റെടുത്ത സ്ഥലം വീണ്ടും ഏറ്റെടുക്കേണ്ടതുണ്ടോ എന്ന കാര്യം കളക്ടർ പരിശോധിക്കും. അതിന് ശേഷം ദേശീയ പാത അതോറിറ്റിയുടെ അലൈൻമെൻറിൻെറ അടിസ്ഥാനത്തിൽ പുതിയ പാലം നിർമിക്കും.
മൂരാട് പുതിയ പാലത്തിനായി കഴിഞ്ഞ ബഡ്ജറ്റിൽ 50 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ദേശീയ പാത വികസന അതോറിറ്റി അനുമതി നിഷേധിക്കുകയായിരുന്നു. 76 വർഷം പഴക്കമുള്ള പാലത്തിന് അഞ്ചര മീറ്റർ മാത്രമാണ് വീതി. നടപ്പാതയുമില്ല. നിലവിലെ ഭാരം താങ്ങാനുള്ള ശേഷി ഇപ്പോൾ പാലത്തിനില്ല. പുതിയ പാലത്തിനായി ദേശീയ പാത അതോറിറ്റി സർവേ നടത്തിയിട്ടുണ്ടെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.