ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് ദമ്പതിമാർ വെന്തുമരിച്ച
കോഴിക്കോട്: ദേശീയപാതാ ബൈപ്പാസിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്ന്. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് ദമ്പതിമാർ വെന്തുമരിച്ചു. ബൈക്ക് യാത്രികരായ കണ്ണൂർ ചിറ്റാരിപ്പറന്പ് വട്ടോളി മനീഷ നിവാസിൽ മജീഷ് (29), ഭാര്യ ജിജി (24) എന്നിവരാണ് മരിച്ചത്. കെ.എൽ. 58 എൽ 3527 യമഹ എസ്.ഇസഡ്. ബൈക്കാണ് പാലാഴി മെട്രോ ആസ്പത്രിക്ക് സമീപം ഞായറാഴ്ച അർധരാത്രി നടന്ന അപകടത്തിൽപ്പെട്ടത്. വടകരയിൽനിന്ന് മലപ്പുറം രാമപുരത്തെ ജിജിയുടെ വീട്ടിലേക്ക് പോകവേയായിരുന്നു അപകടം. -1ബൈക്ക് ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ എതിരെ വന്ന നിറപറ കമ്പനിയുടെ വിതരണ ലോറിയിൽ മുഖാമുഖം ഇടിക്കുകയായിരുന്നു. ഇടിച്ച ഉടൻ ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു. കത്തിയമർന്ന ബൈക്കിന്റെ ക്രാഷ് ഗാർഡിൽ കാൽ കുരുങ്ങിയ യുവാവ് ബൈക്കിനു മുകളിൽ കത്തിയമർന്ന നിലയിലായിരുന്നു. ബൈക്കിൽനിന്നു തെറിച്ചുവീണ യുവതിയെ പിന്നീടാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. യുവതിയും ഭൂരിഭാഗം പൊള്ളലേറ്റ നിലയിലായിരുന്നു. യുവതിയുടെ മാലയും പാദസരങ്ങളും മാത്രമാണ് തിരിച്ചറിയാനുള്ള അടയാളങ്ങളായുണ്ടായിരുന്നത്. ആഭരണങ്ങൾ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറന്പ് വട്ടോളി മനീഷ നിവാസിൽ മണിയുടെ മകനാണ് മജീഷ്. വടകരയിൽ ചെരിപ്പ് കന്പനി ജീവനക്കാരനാണ്. അപകടം നടന്ന സ്ഥലത്ത് അഗ്നിശമന സേന എത്താൻ നേരം വൈകിയെന്നാരോപിച്ച് ജനങ്ങൾ ദേശീയപാതയിൽ ഗതാഗതം സ്തംഭിപ്പിച്ചു. എന്നാൽ, റോഡപകടമാണെന്ന് ആദ്യം അറിഞ്ഞതിനെത്തുടർന്ന് പുറപ്പെട്ട ബീച്ച് അഗ്നിശമന സേനയുടെ വിശദീകരണം. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.