വിമർശനങ്ങളുടെ മുനയൊടിക്കില്ല – ഉചിതമായ തീരുമാനമെടുക്കും: മുഖ്യമന്ത്രി
കോഴിക്കോട് > ഇപ്പോൾ ഉയർന്നുവന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കൂട്ടായി ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രശ്നങ്ങൾ ഗൌരവമുള്ളതാണ്. യുഡിഎഫ് അല്ല എൽ.ഡിഎഫ്. കോണ്‍ഗ്രസല്ല സിപിഐ എം. നിയമനങ്ങള്‍ സർക്കാർ പ്രതിച്ഛായയെ ബാധിച്ചുവെന്നത് പ്രതിപക്ഷ ആരോപണമാണ്–വാർത്താ ലേഖകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പേഴ്സണൽ സ്റ്റാഫിലെ മൂന്നു നിയമനങ്ങൾ നടത്താൻ മന്ത്രിമാർക്ക് അവകാശമുണ്ട്്. ഇത്തരം തസ്തികകളിലെ നിയമനം പാർടി അറിയേണ്ടതില്ല. രണ്ട് ഡ്രൈവർമാരിൽ ഒരാളെയും പാചകക്കാരനെയും വീട്ടിൽ ഫോണ്‍ എടുക്കുന്നതിനും മറ്റുമുള്ള ആളെയും മന്ത്രിക്ക് നിയമിക്കാം. പി കെ ശ്രീമതി മന്ത്രിയായിരുന്നപ്പോൾ മകന്റെ ഭാര്യയെ നിയമിച്ചത് അത്തരമൊരു തസ്തികയിലായിരുന്നു. അത് പാർടി അറിഞ്ഞുള്ള നിയമനമായിരുന്നില്ല. എന്നാലത് മന്ത്രിക്ക് ചെയ്യാവുന്ന നിയമനവുമായിരുന്നു. അവർക്ക് സ്ഥാനക്കയറ്റം നൽകിയപ്പോഴാണ് പാർടിയുടെ ശ്രദ്ധയിൽപ്പെട്ടത്. അത് അനുചിതമായിരുന്നു. അതിനാൽ റദ്ദാക്കാനാവശ്യപ്പെട്ടു. അതനുസരിച്ച് നടപടിയുമുണ്ടായി– വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.