KOYILANDY DIARY

The Perfect News Portal

പെണ്‍കുട്ടി ട്രെയിനില്‍നിന്നു വീണു മരിച്ച സംഭവം; കാമുകൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട്ടുകാരിയായ ഹന്‍ഷ ഷെറിന്‍(19) തിരൂപ്പൂരില്‍ ട്രെയിനില്‍നിന്നു വീണു മരിച്ചശേഷം മുങ്ങിയ കാമുകന്‍ അഭിറാമിനെ ഉല്‍സവപറമ്പില്‍നിന്നു പൊലീസ് പിടികൂടി. മുഖം കഴുകാന്‍ പോയപ്പോള്‍ ട്രെയിനില്‍നിന്നു പെണ്‍കുട്ടി വീണുവെന്നാണു മൊഴി. അപായചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി സ്ഥലംവിട്ടുവെന്നാണ് അഭിറാമിന്റെ മൊഴി. പക്ഷേ ഇതു വിശ്വസിക്കാന്‍ പൊലീസ് തയാറായിട്ടില്ല.

അഭിറാമിന്റെ മൊഴിയുടെ വിശദാംശങ്ങള്‍.. ഞാനും ഹന്‍ഷയും ഇഷ്ടത്തിലായിരുന്നു. തമിഴ്നാട്ടില്‍ പോയി ജീവിക്കാനായിരുന്നു പരിപാടി. ട്രെയിന്‍ യാത്രയ്ക്കിടെ ടോയ്ലറ്റില്‍ പോയതായിരുന്നു ഹന്‍ഷ. മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ ട്രെയിനില്‍നിന്നു വീണു.ഉറക്ക ക്ഷീണമുണ്ടായിരുന്നു.നിലവിളി കേട്ട ഉടനെ ട്രെയിനിന്റെ ചങ്ങല വലിച്ചുനിര്‍ത്തി ചാടിയിറങ്ങി. തോളില്‍ ചുമന്ന് തിരുപ്പൂര്‍ കല്ലമ്പലത്തെ ആശുപത്രിയില്‍ കൊണ്ടുപോയി. പിന്നെ അവിടെനിന്നു പേടിച്ചു സ്ഥലംവിട്ടു. ഫോണ്‍ ഓഫ് ചെയ്തു. നേരെ നാട്ടിലേക്കു മടങ്ങി. വീട്ടിലിരുന്നാല്‍ പൊലീസ് പിടിക്കുമോയെന്നു പേടിച്ചാണ് ഉല്‍സവപറമ്പില്‍ തങ്ങിയത്.

അഭിറാം സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നു പൊലീസ് പറഞ്ഞു. പൊതുനിരത്തില്‍ ശല്യമുണ്ടാക്കിയതിനു പലപ്പോഴും പൊലീസ് പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ട്രെയിനില്‍നിന്നു തള്ളിയിട്ടതാണോയെന്നു പൊലീസ് അന്വേഷിച്ചു വരികയാണ്. കേസെടുത്തിട്ടുള്ളത് തിരുപ്പൂര്‍ പൊലീസാണ്. അതേസമയം അന്വേഷണം ആര്‍പിഎഫിനാണെന്ന് തിരുപ്പൂര്‍ പൊലീസ് പറയുന്നു. എന്താണു യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് അറിയണമെങ്കില്‍ അഭിറാമിനെ വിശദമായി ചോദ്യം ചെയ്യേണ്ടിവരുമെന്നു കോഴിക്കോട് കസബ പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നു കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. മുറിവിന്റെ സ്വഭാവം പരിശോധിക്കും. അഭിറാമിനെ തിരുപ്പൂര്‍ പൊലീസിനു കൈമാറും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *