നാളെ മുതല്‍ (4-5-21) ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍
കൊയിലാണ്ടി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ നാളെ മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍. യാത്ര ഉൾപ്പെടെ അനുമതിയുള്ളത് അവശ്യവിഭാഗങ്ങള്‍ക്ക് മാത്രം. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനും തീരുമാനം. രണ്ടാഴ്ചയായുള്ള വാരാന്ത്യനിയന്ത്രണം എങ്ങിനെയാണോ അതിന് സമാനമായ അവസ്ഥയാവും നാളെ മുതല്ലെന്ന് വ്യക്തം. അത്യാവശ്യമല്ലാതെ യാത്രക്കിറങ്ങിയാല്‍ തടയാനും കേസെടുക്കാനും പൊലീസ് വഴിനീളെയുണ്ടാവും.
ദീര്‍ഘദൂര യാത്ര അത്യാവശ്യമെങ്കില്‍ കെ.എസ്.ആര്.ടി.സിയെ ആശ്രയിക്കാം. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്, വിമാനത്താവളം, ആശുപത്രി, വാക്സിനേഷന് കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ തടസമില്ല. മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ അവശ്യവിഭാഗത്തിലുള്ളവരും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം. മരുന്ന്, പഴം, പച്ചക്കറി, പാല്, മല്സ്യമാംസം എന്നിവ വില്‍ക്കുന്ന കടകളും. വര്‍ക് ഷോപ്, വാഹനസര്‍വീസ് സെന്റര്‍, സ്പെയര്‍ പാര്‍ട്സ് വില്‍ക്കുന്ന കടകളും രാത്രി 9 വരെ തുറക്കാം. ജീവനക്കാര്‍ ഇരട്ട മാസ്കും കയ്യുറകളും ധരിക്കണം. റേഷന്‍ കടകളും സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ ഔട് ലെറ്റുകളും തുറക്കാം.
ഹോട്ടലിലും റെസ്റ്റോറൻ്റിലും ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. രാത്രി 9 വരെ പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ബെവ്കോയും ബാറും അടഞ്ഞ് കിടക്കും. പക്ഷേ കള്ളുഷാപ്പ് തുറക്കാം. ബാങ്കുകള്‍ രാവിലെ 10 മുതല്‍ 1 മണി വരെ പ്രവര്‍ത്തിക്കാം. വിവാഹം, ഗൃഹപ്രവേശം എന്നിവയില്‍ പരമാവധി 50 പേരും സംസ്കാര ചടങ്ങില്‍ ഇരുപത് പേരുമാണ് അനുവദിക്കുന്നത്. ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്. രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ സ്ഥലസൗകര്യമുള്ള ഇടങ്ങളാണങ്കില്‍ മാത്രം 50 പേര്‍ക്ക് പ്രവേശനം നല്‍കാം. ഈ ദിവസങ്ങളില്‍ സിനിമ, സീരിയല്‍, ഡോക്യുമെന്ററി ചിത്രീകരണം അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.