KOYILANDY DIARY

The Perfect News Portal

ദേശീയപാത വികസനം: ആനക്കുളത്ത് അടിപ്പാത പണിയണം-സിപിഐ(എം)

കൊയിലാണ്ടി: ദേശീയപാത 66 കൊയിലാണ്ടി ബൈപ്പാസ് കടന്നുപോകുന്ന ആനക്കുളം- മുചുകുന്ന് റോഡില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം പ്രക്ഷോഭത്തിലേക്ക്. അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആനക്കുളത്ത് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ മുൻ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. നിര്‍ദ്ദിഷ്ട ദേശീയപാത ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ അടിപ്പാത നിർമ്മിച്ചില്ലെങ്കിൽ ആനക്കുളത്ത് നിന്ന് മുചുകുന്ന് ഭാഗത്തേക്ക് പോകാന്‍ ജനങ്ങൾ വളരെ ദൂരം ചുറ്റി പോകേണ്ട അവസ്ഥയാണ് ഉണ്ടാവുകയെന്ന് കെ. ദാസൻ പറഞ്ഞു.

മുചുകുന്ന് ഭാഗത്തെ ജനങ്ങളെ നിലവിലെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും യാത്ര ചെയ്യുന്നത്. കൊല്ലം പിഷാരികാവ് ക്ഷേത്രം, പാറപ്പള്ളി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് മുചുകുന്നില്‍ നിന്ന് നേരിട്ടെത്താന്‍ കഴിയുന്ന പ്രധാന റോഡ് കൂടിയാണ് ഇത്. കൂടാതെ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജ് കൊയിലാണ്ടി സ്ഥിതി ചെയ്യുന്നതും മുചുകുന്നിലാണ്. അതുകൊണ്ടുതന്നെ വളരെ പ്രധാനപ്പെട്ടതും പ്രാധാന്യമുള്ളതുമായ മുചുകുന്ന് റോഡിൽ ദേശീയപാതയ്ക്ക് അടിപ്പാത നിർമ്മിക്കാനായി ശക്തമായ സമരത്തിന് പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്കൽ സെക്രട്ടറി കെ.ടി. സിജേഷ് ധർണ്ണയിൽ അധ്യക്ഷത വഹിച്ചു. എ.പി.സുധീഷ് സ്വാഗതവും നഗരസഭ കൗൺസിലർ കെ.എം. നന്ദനൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *