കൊയിലാണ്ടിയിൽ ആർ. എസ്.എസ് അക്രമം; സി.ഐ.ടി.യു നേതാവിന്റെ വീട് അക്രമിച്ചു
കൊയിലാണ്ടി> ചെത്ത് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു താലൂക്ക് സെക്രട്ടറിയും, സി.പി.ഐ.എം പെരുവട്ടൂർ സൗത്ത് ബ്രാഞ്ച് അംഗവുമായ എം.എ ഷാജിയുടെ വീടിനു നേരെ ആർ. എസ്.എസ് അക്രമം നടന്നു. ഇന്നലെ അർദ്ധ രാത്രി 3 മണിയോടുകൂടിയായിരുന്നു സംഭവം. സംഭവസമയത്ത് ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. വീടിന്റെ വാതിൽ തകർത്ത് അക്രമി സംഘം അകത്ത് കയറി ഷാജിയ്ക്ക് നേരെ മഴുകൊണ്ട് വെട്ടാനോങ്ങിയപ്പോൾ ബെഡ്‌റൂമിന്റെ കതകടച്ച് രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് ചുറ്റുവട്ടത്തെ വീട്ടുകാർ വാതിൽ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ അവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് പറഞ്ഞ് ആക്രോശിച്ചു.
പത്തിൽ കൂടുതൽ അക്രമി സംഘങ്ങൾ ഉണ്ടായിരുന്നെന്ന് അയൽക്കാർ പറഞ്ഞു. വീടിനകത്ത് കയറിയ അഞ്ചംഗ സംഘം ടി.വി, ഫ്രിഡ്ജ്, മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, ഫർണ്ണിച്ചറുകൾ, മറ്റ് വീട്ടുപകരണങ്ങൾ എല്ലാം പൂർണ്ണമായും ഉരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു. പതിനഞ്ച് മിനുട്ടിൽ കൂടുതൽ അക്രമി സംഘങ്ങൾ വീടിനകത്തും പുറത്തുംഅക്രമം അഴിച്ചു വിട്ടു. വീടിന്റെ മുഴുവൻ ജനൽചില്ലുകളും, മരത്തിന്റെ ഫ്രൈമുകളും മഴുകൊണ്ട് വെട്ടിയും അടിച്ചും തകർത്തു.
വീടിനു പുറത്തുണ്ടായിരുന്ന ബൈക്ക്, മോട്ടോർ, പൂച്ചെട്ടിയും ചെടികളും തച്ചു തകർക്കുകയുണ്ടായി. താനിനി രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ആർ.എസ്.എസിനോട് കളിച്ചാൽ ഇതായിരിക്കും ഗതിയെന്നും മുന്നറിയിപ്പ് നൽകിയാണ് അക്രമികൾ വീട് വിട്ട് പോയത്. രാത്രി തന്നെ എസ്.ഐ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുളള കൊയിലാണ്ടി പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കെ.ദാസൻ എം.എൽ.എ, നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.