കൃഷ്ണ പ്രിയയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും
തിക്കോടി : യുവാവ് തീ കൊളുത്തിയതിനെ തുടർന്നു ചികിത്സക്കിടെ മരിച്ച തിക്കോടി പഞ്ചായത്ത് ഓഫീസ് ജീവനക്കാരി കൃഷ്ണ പ്രിയയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെയായിരുന്നു പഞ്ചായത്ത് ഓഫീസിലേക്ക് പ്രവേശിക്കുകയായിരുന്ന കൃഷ്ണപ്രിയയെ ബൈക്കിലെത്തിയ യുവാവ് പിറകില് നിന്ന് പിടിച്ച് മാറ്റി അക്രമിച്ച് ആദ്യം കത്തികൊണ്ട് കുത്തുകയും പിന്നീട് കൈയ്യിൽ കൊണ്ടുവന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊടുക്കുകയും പിന്നീട് യുവാവ് സ്വയം ദേഹത്ത് പെട്രോള് ഒഴിച്ച് ആത്മഹത്യാശ്രമം നടത്തുകയുമായിരുന്നു.
തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം കാട്ടുവയലിൽ മനോജിന്റെ മകൾ കൃഷ്ണ പ്രിയയാണ് (22) ഇന്ന് വൈകുന്നേരം 4,30 ഓടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്രൊജക്റ്റ് അസിസ്റ്റന്റ്ആയി കുറച്ച് ദിവസം മുൻപാണ് കൃഷ്ണ പ്രിയ താൽക്കാലികമായി ജോലിയിൽ പ്രവേശിച്ചത്. പോസ്റ്റ് മോർട്ടം ചെയ്തശേഷം രാവിലെ 12 മണിയോടുകൂടി നാട്ടിലേക്ക് കൊണ്ടുവരാന് കഴിയുമെന്നാണ് അറിയുന്നത്. തുടര്ന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
അമ്മ: സുജാത (ലൈബ്രേറിയൻ തിക്കോടി കൈരളി ഗ്രന്ഥശാല), സഹോദരൻ: യദുകൃഷ്ണ (ഗവ: പോളിടെക്നിക്ക് കോഴിക്കോട്). ആത്മഹത്യ ശ്രമത്തിനൊടുവിൽ പൊള്ളലേറ്റ തിക്കോടി വലിയ മഠത്തിൽ നന്ദകുമാർ (30 ) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.