KOYILANDY DIARY

The Perfect News Portal

കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിന്റെ നടുക്കത്തില്‍ കരുവന്‍ പൊയില്‍ ഗ്രാമം

കൊടുവള്ളി: ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മരണം കരുവന്‍ പൊയില്‍ ഗ്രാമത്തെ നടുക്കി. ദേശീയപാതയില്‍ അടിവാരത്തിനും കൈതപ്പൊയിലിനുമിടക്ക് അടിക്കാടാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

കരുവന്‍പൊയില്‍ വടക്കേക്കര അറു എന്ന് നാട്ടുകാര്‍ വിളിക്കുന്ന അബ്ദുറഹിമാനും കുടുംബവും വയനാട് വടുവന്‍ചാലിലുള്ള ബന്ധുവീട്ടിലേക്ക് വിരുന്നു പോയത് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഇവര്‍ ബന്ധുവീട്ടില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

ചുരത്തിലെ കാഴ്ചകള്‍ കണ്ട് മടങ്ങുമ്ബോഴാണ് അടിവാരത്തിനടുത്തുവെച്ച്‌ ഇവര്‍ സഞ്ചരിച്ച ജീപ്പില്‍ സ്വകാര്യബസ്സിടിച്ചത്. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. തെങ്ങുകയറ്റത്തൊഴിലാളിയാണ് അബ്ദുറഹിമാന്‍. മരിച്ച സുബൈദയാണ് അബ്ദുറഹിമാെന്റ ഭാര്യ.

Advertisements

ഇവരുടെ പേരക്കുട്ടികളായ ആലുംതറ തടത്തുമ്മല്‍ മജീദ്-സഫീന ദമ്ബതിമാരുടെ മകള്‍ ഒന്നര വയസ്സുള്ള ജസ, വടക്കേക്കര ഷാജഹാന്‍ – ഹസീന ദമ്ബതിമാരുടെ മകന്‍ മുഹമ്മദ് നിഷാന്‍ (എട്ട്), പടനിലം പൂതാടിയില്‍ ഷഫീഖ്-സഫീറ ദമ്ബതിമാരുടെ മകള്‍ ഫാത്തിമ ഹന എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഇവര്‍ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടെന്നായിരുന്നു ആദ്യം നാട്ടില്‍ വിവരം ലഭിച്ചത്. പിന്നീടാണ് അഞ്ചുപേര്‍ മരിച്ച വിവരം നാട്ടില്‍ അറിയുന്നത്. ഇതോടെ നാട്ടില്‍ തെങ്ങുകയറ്റത്തൊഴിലാളിയായ അബ്ദുറഹിമാന്റെ വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും ഒഴുകുകയായിരുന്നു. ജനപ്രതിനിധികളും നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് വിവരമറിഞ്ഞ് ഓടിയെത്തിയത്. നിരവധിപ്പേര്‍ മെഡിക്കല്‍കോളേജിലും എത്തിയിരുന്നു.

മുതദേഹ പരിശോധനയ്ക്കു ശേഷം രാത്രി പത്തുമണിയോടെ ഇവരുടെ മൃതദ്ദേഹം കരുവന്‍പൊയില്‍ സിറാത്തുല്‍ മുസ്തഖീം മദ്രസയില്‍ പൊതുദര്‍ശനത്തിനു വെച്ചു. അബ്ദുറഹിമാന്‍, സുബൈദ, മുഹമ്മദ് നിഷാന്‍ എന്നിവരുടെ മൃതദേഹം ചുള്ളിയാട് കബര്‍സ്ഥാനില്‍ കബറടക്കി. ഫാത്തിമ ഹന എന്ന കുട്ടിയുടെ മൃതദേഹം വിദേശത്തുള്ള പിതാവ് നാട്ടിലെത്തിയശേഷം പടനിലം ജുമാ മസ്ജിദില്‍ ഞായറാഴ്ച കബറടക്കും.

അബ്ദുറഹിമാെന്റ ബന്ധുവായ ഇ. അബ്ദുറസാഖിന്റെ മകന്‍ മഷ്ഹൂറിന്റെ വിവാഹ സല്‍ക്കാരം ഞായറാഴ്ച വെണ്ണക്കാട്ടുള്ള റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കേണ്ടതായിരുന്നു. ഇത് മാറ്റിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *