കായിക വികസനത്തിന് കുതിപ്പേകാൻ നടുവണ്ണൂരിൽ ഫുട്‌ബോൾ മൈതാനം ഒരുങ്ങുന്നു
നടുവണ്ണൂർ: കായിക വികസനത്തിന് കുതിപ്പേകാൻ നടുവണ്ണൂരിൽ ഫുട്‌ബോൾ മൈതാനം ഒരുങ്ങുന്നു. മെട്രോ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിലാണ് നിർമാണം. ടൗണിന് സമീപത്തായാണ് രണ്ടരയേക്കർ സ്ഥലത്ത് മൈതാനം ഒരുക്കുന്നത്. ഒന്നേകാൽ ഏക്കറിൽ ഇതിനകം ഗ്രൗണ്ട് നിർമാണം പൂർത്തിയായി. നിലവിൽ അഞ്ച് മുതൽ 16 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്ബോൾ പരിശീലനം നൽകുന്നുണ്ട്. ഫുട്ബോൾ പരിശീലനം കൂടാതെ ഷട്ടിൽ കോർട്ട്, വോളിബോൾ, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ് ഗ്രൗണ്ടും ഒരുക്കും. സത്യൻ പടിഞ്ഞാറ പ്രസിഡണ്ടായും കെ. കെ. സുരേഷ് സെക്രട്ടറിയായും രജിസ്റ്റർ ചെയ്ത ഒമ്പതംഗ ട്രസ്റ്റാണ് രണ്ടരയേക്കറോളം സ്ഥലം വിലയ്ക്കു വാങ്ങി ഗ്രൗണ്ട് നിർമാണത്തിന് നേതൃത്വം നൽകുന്നത്.
മെട്രോ ഫുട്ബോൾ അക്കാദമിയുടെ ഹോം ഗ്രൗണ്ട് എന്ന നിലയിൽ മികച്ച ഫുട്ബോൾ മൈതാനം ഒരുക്കുകയാണ് ലക്ഷ്യം. ഗ്രൗണ്ട് നിർമാണം പൂർത്തിയാവുന്നതോടെ പൂർണതോതിലുള്ള മൈതാനം സ്വന്തമായുള്ള അക്കാദമിയായി മെട്രോ ഫുട്‌ബോൾ അക്കാദമി മാറും. നിലവിൽ ഇ. എം. എസ് സ്‌റ്റേഡിയം വാല്യക്കോട്, ജി.എച്ച്. എസ്. എസ് കായണ്ണ, നടുവണ്ണൂർ എന്നിവിടങ്ങളിലായി 200ലധികം കുട്ടികൾ മെട്രോ ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നടത്തുന്നുണ്ട്. അവധിക്കാല ഫുട്ബോൾ പരിശീലന പരിപാടി ഏപ്രിൽ ആദ്യവാരം ആരംഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകി മികച്ച ഫുട്ബോൾ താരങ്ങളെ നാടിന് സംഭാവന ചെയ്യുന്നതിനാണ് അക്കാദമി ഊന്നൽ നൽകുന്നത്. പൊതുജനാരോഗ്യം, കായികാരോഗ്യം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നുണ്ട്.