ഓട്ടോയില്‍ സഞ്ചരിക്കവെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കഴക്കൂട്ടം: രാത്രിയില്‍ ഓട്ടോയില്‍ സഞ്ചരിക്കവെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. ബീമാപ്പള്ളി സ്വദേശി അന്‍സാരിയാണ് ആറ്റിങ്ങല്‍ ഡിവൈ.എസ്‌പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിലായത്. ബീമാപ്പള്ളിയില്‍ വീടിന് സമീപത്തെ ഒളിത്താവളത്തില്‍ നിന്നായിരുന്നു അറസ്റ്റ്.
സംഭവത്തിനുശേഷം മറ്റൊരു സ്ഥലത്ത് ഒളിപ്പിച്ചഓട്ടോ ഇന്ന് കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. യാത്രയ്ക്കിടെ യുവതിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതിനും പീഡന ശ്രമത്തിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളെ മംഗലപുരം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ദേശീയപാതയില്‍ തോന്നയ്ക്കല്‍ പതിനാറാംമൈലിന് സമീപം കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താന്‍ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് പോകുമ്ബോഴാണ് യുവതി ഭര്‍തൃസുഹൃത്തായ ഓട്ടോ ഡ്രൈവറുടെ അതിക്രമത്തിനിരയായത്. ഭര്‍ത്താവുമൊന്നിച്ച് വീട്ടില്‍നിന്ന് യുവതി ഓട്ടോയില്‍ പുറപ്പെട്ടത്.
എന്നാല്‍ കഴക്കൂട്ടത്തുവച്ച് ഭര്‍ത്താവ് ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിപ്പോയി. പോത്തന്‍കോട് ലഹരിവിരുദ്ധ കേന്ദ്രമുണ്ടെന്നും അവിടെ പോയി മരുന്ന് വാങ്ങി നല്‍കിയാല്‍ ഭര്‍ത്താവിന്റെ കുടി നിര്‍ത്തിക്കാമെന്നു പറഞ്ഞ് ഡ്രൈവര്‍ യുവതിയുമായി അവിടേക്ക് പോയി. മംഗലപുര ത്തെത്തിയപ്പോള്‍ പോത്തന്‍കോട്ടേക്ക് തിരിയാതെ നേരെ ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോയ ഓട്ടോക്കാരന്‍ ഇതിനിടെ യുവതിയെ കടന്നുപിടിച്ചു.
ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നു. പേടിച്ചു നിലവിളിച്ച യുവതി ആവശ്യപ്പെട്ടിട്ടും ഓട്ടോ നിര്‍ത്താത്തതിനെ തുടര്‍ന്ന് പതിനാറാം മൈല്‍ ഭാഗത്തുവച്ച് യുവതി പുറത്തേക്ക് ചാടുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മംഗലപുരം പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.