ഉറങ്ങിക്കിടന്ന കുട്ടിയുടെ ചെയിൻ പൊട്ടിച്ചെടുത്ത പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി
കൊയിലാണ്ടി: ഉറങ്ങിക്കിടന്ന കുട്ടിയുടെ ചെയിൻ പൊട്ടിച്ചെടുത്ത പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ കാവുന്തറയിലാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കാണ് പ്രതി മോഷണം നടത്തിയത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ കഴുത്തിൽ നിന്ന് ജനാലയിലൂടെ കൈയിട്ടാണ് സമീപവാസിയായ യുവാവ് മോഷണം നടത്തിയത്. സംഭവത്തിൽ കാവുന്തറ കുട്ടിപ്പറമ്പിൽ 38 വയസ്സുകാരൻ ബഷീറിനെയാണ് പേരാമ്പ്ര പോലീസ് പിടികൂടിയത്. കാവുന്തറ വടക്കെ കുട്ടമ്പത്ത് പ്രജീഷിൻ്റെ അഞ്ചു വയസുള്ള മകളുടെ ചെയിനാണ് ജനാലയിലൂടെ കൈയിട്ട് പൊട്ടിച്ചെടുത്തത്.
ഒരു സൂചനപോലുമില്ലാത്ത കേസിൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമാണ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്തതോടെ മോഷ്ടിച്ച ചെയിൻ കൊയിലാണ്ടിയിലെ സ്വർണ പണിക്കാരന് വിറ്റ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കൊയിലാണ്ടിയിലെ ജ്വല്ലറിക്കാരനെ കണ്ടെത്തി മോഷണ മുതൽ തിരികെ വാങ്ങുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് എസ്.ഐ റഊഫ് പറഞ്ഞു. ഒരു തുമ്പുമില്ലാത്ത കേസിൽ പ്രതിയെ പെട്ടന്ന് കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എസ്.ഐ. പി. കെ. റാഊഫ് പറഞ്ഞു. എസ്.ഐ.ക്ക് പുറമെ സി.പി.ഒമാരായ സുനീഷ്, ഹഫീൽ എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നൽകുന്നത്.