KOYILANDY DIARY

The Perfect News Portal

പീഡനവീരന്‍ ആള്‍ ദൈവം ഗുര്‍മീത് റാം റഹിമിന് ജയിലില്‍ വിഐപി പരിഗണന

ഡൽഹി: പീഡനക്കേസില്‍ അകത്തായ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹിമിന് ജയിലില്‍ വിഐപി പരിഗണന. റോഹ്തക് ജയിലിലെ പ്രത്യേക സെല്ലാണ് റാം റഹിമിന് നല്‍കിയിരിക്കുന്നത്. കുടിക്കാന്‍ കുപ്പിവെള്ളവും കൂടെ ഒരു സഹായിയെ നിര്‍ത്തിയിരിക്കുന്നുവെന്നാണ് ജയില്‍ ജീവനക്കാരെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച സിബിഐ കോടതി ശിക്ഷ വിധിക്കും വരെ റാം റഹീം ഈ ജയിലിലാണ് കഴിയുക. കോടതിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ റോഹ്തകിലെത്തിച്ച ശേഷം ഒരു പൊലീസ് ഗസ്റ്റ് ഹൗസ് താത്ക്കാലിക ജയിലാക്കി മാറ്റിയാണ് റാം റഹീമിനെ താമസിപ്പിച്ചത്. പിന്നീട് വൈകുന്നേരത്തോടെയാണ് ജയിലിലേക്ക് മാറ്റിയത്.

പീഡനക്കേസില്‍ ഗുര്‍മീത് റാം കുറ്റക്കാരനാണെന്ന് പാഞ്ചകുള സിബിഐ പ്രത്യേക കോടതി ഇന്നലെയാണ് വിധിച്ചത്. ശിക്ഷ 28ന് പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് കോടതി വിധി.

Advertisements

2002ലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുയായികളായ രണ്ട് സ്ത്രീകളെ ആശ്രമത്തിനകത്ത് ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *