ആനക്കുളം – മുചുകുന്ന് റെയില്‍വെ മേല്‍പ്പാലത്തിന് കിഫ്ബിയിൽ നിന്ന് 36 കോടി രൂപ അനുവദിച്ചു
ആനക്കുളം–മുചുകുന്ന് റെയില്‍വെ മേല്‍പ്പാലത്തിന് കിഫ്ബിയിൽ നിന്ന് 36 കോടി രൂപ അനുവദിച്ചതായി കെ. ദാസൻ എം.എൽ.എ. അറിയിച്ചു. ഈ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ സതേണ്‍ റെയില്‍വെയുടെ 205-ാം നമ്പര്‍ ലെവല്‍ ക്രോസിംഗ് ആണ് ഇല്ലാതാവുന്നത്. മുചുകുന്ന് ഭാഗത്തേക്കും പുറക്കാട്, പള്ളിക്കര, കീഴൂര്‍, മണിയൂര്‍ ഭാഗത്തേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പ്രധാന പാതയാണ് ഇത്. കിഫ്ബിയില്‍ നിന്നു തന്നെ ഭരണാനുമതി ലഭിച്ച അകലാപ്പുഴ പാലം കൂടി നിലവില്‍ വരുന്നതോടെ ഈ പാത കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് വരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പ്രധാന പാതയായി മാറും.
മണ്ഡലത്തിലെ ഏക ഗവ. കോളജ്, മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഇതുവഴിയാണ്. 508 മീറ്ററാണ് നിര്‍ദ്ദിഷ്ട മേല്‍പ്പാലത്തിന്‍റെ നീളം, 1.50 മീറ്റര്‍ നീളത്തില്‍ ഒരു ഭാഗത്ത് കാല്‍നട യാത്രക്കാര്‍ക്കുള്ള ഫുട്പാത്തും ഉണ്ടാവും. 24 മീറ്റര്‍ നീളമുള്ള 15 സ്പാനുകളും 36 മീറ്റര്‍ നീളമുള്ള ഒരു സെന്‍റര്‍ സ്പാനും ഉള്‍പ്പെടെ ആകെ 16 സ്പാനുകളാണ് ഈ പാലത്തിനുള്ളത്. 155 സെന്‍റ് ഭൂമിയാണ് ആകെ പാലത്തിനായി അക്വയര്‍ ചെയ്ത് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക അടക്കമുള്ള പദ്ധതി എസ്റ്റിമേറ്റാണ് 36 കോടി രൂപ. അര്‍ഹമായ നഷ്ടപരിഹാരം നിശ്ചയിച്ച് ഉയര്‍ന്ന വില നല്‍കിയാണ് ഭൂമി ഏറ്റെടുക്കുക എന്നും എം.എൽ.എ. അറിയിച്ചു.