KOYILANDY DIARY.COM

The Perfect News Portal

വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ജില്ലാ വികസന സമിതി യോഗം

കല്‍പ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ജില്ലാ വികസന സമിതി യോഗം. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും നോര്‍ത്ത്, സൗത്ത് ഡിഎഫ്‌ഒമാരും പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ കലക്ടറേറ്റിലെ എപിജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടു. വനത്തിനുള്ളില്‍ ജോലി ചെയ്യുന്ന ആദിവാസി വാച്ചര്‍മാരെ അവിടെയെത്തിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണം.

വടക്കനാട് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീണ്ടും നാട്ടിലിറങ്ങുന്ന സാഹചര്യമാണുള്ളത്. വന്യമൃഗശല്യം തടയാന്‍ പ്രായോഗിക പരിഹാരമാര്‍ഗങ്ങള്‍ തയ്യാറാക്കി സര്‍ക്കാരിനെ ബോധ്യപ്പെടുത്തി ഫണ്ട് നേടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്ന് എം ഐ ഷാനവാസ് എംപിയുടെ പ്രതിനിധി കെ എല്‍ പൗലോസ് ആവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതു തടയാന്‍ ഏര്‍പ്പെടുത്തിയ നടപടികളെക്കുറിച്ച്‌ വനംവകുപ്പ് അധികൃതര്‍ യോഗത്തില്‍ വിശദീകരിച്ചു. സൗത്ത് വയനാട് ഡിവിഷനില്‍ 220 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ് പ്രവര്‍ത്തനക്ഷമമാണെന്ന് ഡിഎഫ്‌ഒ പി രഞ്ജിത്ത് കുമാര്‍ അറിയിച്ചു.

പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളില്‍ 54 കിലോമീറ്റര്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിന് 10 കോടിയുടെ പ്രപോസല്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനജാഗ്രതാ സമിതികളില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളില്‍ സമയബന്ധിതമായി നടപടിയെടുക്കും. വന്യജീവികള്‍ കൃഷിയിടത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാ വികസന സമിതി യോഗങ്ങളിലും ഡിഎഫ്‌ഒമാര്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കി.

എച്ച്‌എംഎല്‍ തൊഴിലാളികളുടെ ഭൂനികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി സി കെ ശശീന്ദ്രന്‍ എംഎല്‍എ യോഗത്തെ അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ടോയ്‌ലറ്റ് ബ്ലോക്ക്, കുടിവെള്ള സംവിധാനം എന്നിവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് ടൂറിസംവകുപ്പ് അറിയിച്ചു. കുറുമ്ബാലക്കോട്ടയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നടപടിയെടുക്കും. വനത്തിനുള്ളിലെ മണിമുണ്ട, പുത്തൂര്‍ സെറ്റില്‍മെന്റുകളില്‍ രണ്ടുമാസത്തിനകം വൈദ്യുതി എത്തിക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു. എംഎല്‍എ ഫണ്ടുപയോഗിച്ചാണ് പ്രവൃത്തി നടത്തുക.

1.3 കിലോമീറ്റര്‍ ഭൂഗര്‍’ കേബിള്‍ സ്ഥാപിക്കാനുള്ള അനുമതി വനംവകുപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഹോളോബ്രിക്‌സ് യൂനിറ്റ് ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ അറിയിച്ചു. യൂനിറ്റ് ആരംഭിക്കാന്‍ താല്‍പര്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഒരു ബ്ലോക്കില്‍ ഒന്ന് എന്ന ക്രമത്തില്‍ നാലു യൂനിറ്റുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജില്ലാ മിഷന്‍ കോ-ഓഡിനേറ്ററുടെ പ്രതിനിധി യോഗത്തെ അറിയിച്ചു. വരള്‍ച്ച രൂക്ഷമായ മുള്ളന്‍കൊല്ലി, പൂതാടി, പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തുകളിലും ആദിവാസി കോളനികളിലും കുടിവെള്ളം ഉറപ്പാക്കുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്ന് ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യും. റവന്യൂവകുപ്പ് സ്ഥാപിച്ച വാട്ടര്‍ കിയോസ്‌കുകള്‍ വഴിയും ജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഡിഡിപി റിപോര്‍ട്ട് ചെയ്തു. കല്‍പ്പറ്റ നഗരസഭയില്‍ ഫുട്പാത്ത് നവീകരിക്കുന്നതിനാവശ്യമായ നടപടിയെടുത്തിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. കൈനാട്ടി ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഫെബ്രുവരി 24ന് നടന്ന ജില്ലാ വികസന സമിതി യോഗ തീരുമാനങ്ങളുടെ തുടര്‍നടപടികള്‍, 2017-18 വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി, എംഎല്‍എ ഫണ്ട്, പുകവലി നിരോധന നിയമം നടപ്പാക്കല്‍ വണ്‍ സ്റ്റോപ് സെന്റര്‍, ലൈഫ് മിഷന്‍ പുരോഗതി, ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കല്‍, വിവിധ പഞ്ചായത്തുകളിലെ തോട് കൈയേറ്റം തടയല്‍, തദ്ദേശസ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതി പ്രൊജക്റ്റുകളുടെ വെറ്റിങ് പുരോഗതി എന്നിവ യോഗം അവലോകനം ചെയ്തു. സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, എഡിഎം കെ എം രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവർ  യോഗത്തില്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!