കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തിയുടെ മുഖം കാണാം: പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കോവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ വീണ്ടും പുതുക്കി. കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തിയുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിര്‍ദ്ദേശം. മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് അടുത്ത ബന്ധുക്കള്‍ക്ക് കാണാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അവസരമൊരുക്കും.
മാനദണ്ഡങ്ങള്‍ പാലിച്ച് മതപരമായ ആചാരങ്ങളോടെ മൃതദേഹം സംസ്കരിക്കാന്‍ അനുവാദമുണ്ടെങ്കിലും മൃതദേഹത്തില്‍ സ്പര്‍ശിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ കുളിപ്പിക്കാനോ അനുവാദമില്ല. സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 20 തന്നെയായി തുടരും. പക്ഷേ, പങ്കെടുക്കുന്നവര്‍ നിശ്ചയമായും ആളകലം പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
10 വയസിന് താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും മറ്റ് രോഗങ്ങള്‍ അലട്ടുന്നവരും മൃതദേഹവുമായി നേരിട്ട് സമ്ബര്ക്കമുണ്ടാകാന് പാടില്ല. മൃതദേഹത്തില്‍ നിന്നും അണുബാധയുണ്ടാകുന്നത് തടയാന്‍ ആഴത്തില്‍ കുഴിയെടുത്താകണം സംസ്കാരം നടത്തേണ്ടത്.
കോവിഡ് മൂലം മരിക്കുന്നയാളുകളുടെ സംസ്കാര ചടങ്ങുകള്‍ക്ക് അതത് സ്ഥലങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുമ്ബോള്‍ പൂര്‍ണമായ മതചടങ്ങുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്ന് മുസ്ലിം സംഘടനകള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മൃതദേഹം കുളിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.