കേന്ദ്ര സർക്കാരിന് തിരിച്ചടി. ആവര്‍ത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ വേണ്ടി സെക്ഷന്‍ 144ന് കീഴിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. നിരോധനാജ്ഞ ഏര്‍പ്പെടുത്തുമ്പോൾജിസ്ട്രേറ്റുമാര്‍ വ്യക്തികളുടെ അവകാശങ്ങളും രാജ്യത്തിന്റെ ആശങ്കകളും ഒരുപോലെ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ക്കെതിരേയുള്ള ഹര്‍ജിയില്‍ വിധി പറയുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
അനിശ്ചതകാലത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുന്നത് അനുവദിക്കില്ല. മതിയായ കാരണങ്ങളോടെ ഒരു നിശ്ചിത കാലത്തേക്ക് ആവാം. ഇന്റര്‍നെറ്റ് പൗരന്റെ അവകാശമാണ്. ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഇന്റര്‍നെറ്റ് അവകാശവും ഉള്‍പ്പെടുന്നു. അനുച്ഛേദം 19 (1) (ജി) പ്രകാരം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്ന അവകാശമാണ് ഇന്റര്‍നെറ്റിലൂടെയുള്ള വ്യാപാരവും വാണിജ്യവും നടത്താനുള്ള സ്വാതന്ത്ര്യമെന്നും കോടതി വ്യക്തമാക്കി.
“ആവര്‍ത്തിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് അധികാരദുര്‍വിനിയോഗമാണ്. വ്യക്തികളെ ബാധിക്കുന്ന നിയന്ത്രണങ്ങളും ഉത്തരവുകളും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. അപകടമുണ്ടാകുമെന്ന ജാഗ്രതയില്‍സെക്ഷന്‍ 144 പ്രയോഗിക്കാം. എന്നാല്‍ അപകടം ഒരു ‘അടിയന്തരാവസ്ഥ’ യുടെസ്വഭാവത്തിലായിരിക്കണം”. എല്ലാ തത്വങ്ങളും പാലിച്ച്ക്കൊണ്ടാവണം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ എന്‍.വി. രമണ, ആര്. സുഭാഷ് റെഡ്ഡി, ബി.ആര്. ഗവായ് എന്നിവരുടേതാണ് വിധി പ്രസ്താവം.