കൊയിലാണ്ടിയിൽ ബിജെപി മണ്ഡലം പ്രസിഡണ്ടിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി സേവ് ബിജെപി പോസ്റ്റർ
കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി സേവ് ബി.ജെ.പി. എന്ന പേരിൽ പോസ്റ്റർ പുറത്തിറങ്ങി. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്തുള്ള മേൽപ്പാലത്തിനടുത്തും പരിസര പ്രദേശങ്ങളിലുമാണ് വ്യാപകമായി പോസ്റ്റർ പതിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് പോസ്റ്റർ പതിച്ച സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പാർട്ടിയുടെ പേരിൽ മദ്ധ്യസ്ഥം പറഞ്ഞ് ലക്ഷങ്ങൾ കോഴവാങ്ങി എന്ന ഗുരുതരമായ ആരോപണമാണ് മണ്ഡലം പ്രസിഡണ്ടിൻ്റെ പേരിൽ പോസ്റ്ററിൽ ഉന്നയിച്ചിട്ടുള്ളത്.
കള്ള് കച്ചവടക്കാർക്കും പെണ്ണുകച്ചവടക്കാർക്കും പാർട്ടിയെ പണയം വെച്ചു എന്നും ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും സേവ് ബി.ജെ.പി. ആവശ്യപ്പെടുന്നു. ബിജെപി കൊയിലാണ്ടി ഘടകത്തിൽ നടക്കുന്ന രൂക്ഷമായ ചേരിപ്പോരിൻ്റെ ഭാഗമാണ് ആരോപണമെന്ന് ചിലർ സൂചിപ്പിക്കുന്നു. ബിജെപിയുടെ ചില സംസ്ഥാന നേതാക്കളുടെ ബിനാമിയായി കൊയിലാണ്ടിയിൽ ചിലർ പ്രവർത്തിക്കുന്നതായാണ് വിവരം. ഇതിനെതിരെ മണ്ഡലം കമ്മിറ്റിയിൽ ചില വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ടെന്നാണ് സംസാരവിഷയം.
സമീപ ദിവസം കൊയിലാണ്ടി ഫിഷിംഗ് ബാർബറിൻ്റെ ഉദ്ഘാടനം ബഹിഷ്ക്കരിക്കാൽ ചിലർ നടത്തിയ നീക്കം ചേരിപ്പോര് രൂക്ഷമാക്കിയിരിക്കുകയാണ്. ഭഹിഷ്ക്കരിക്കാനുള്ള വാർത്ത പുറത്തുവന്ന ഉടനെ മത്സ്യ തൊഴിലാളികളുടെ ഇടയിൽ വലിയ അസ്വാരസ്യങ്ങൾ ഉണ്ടാകുകയും വികസന കാര്യത്തിൽ ഇത്തരം നീക്കം പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ചിലർ ചൂണ്ടക്കാട്ടിയതായാണ് വിവരം. എന്തായാലും വരും ദിവസങ്ങളിൽ സേവ് ബിജെപിയുടെ പേരിൽ പുറത്തിറങ്ങിയ പോസ്റ്റർ പാർട്ടിക്കുള്ളിൽ കലാപത്തിന് വഴിവെക്കുമെന്ന് തീർച്ച.