അഞ്ജു. പി ഷാജി മീനച്ചിലാറ്റില്‍ മരിച്ച സംഭവത്തില്‍ കോളേജ് പ്രിന്‍സിപാളിനെതിരെ കേസെടുക്കണമെന്ന് കുടുംബം
കോട്ടയം: വിദ്യാര്‍ഥിനി അഞ്ജു. പി ഷാജി മീനച്ചിലാറ്റില്‍ മരിച്ച സംഭവത്തില്‍ കോളേജ് പ്രിന്‍സിപാളിനെതിരെ കേസെടുക്കണമെന്ന് കുടുംബം . അഞ്ജു കോപ്പിയടിക്കില്ലെന്നും ഹാള്‍ ടിക്കറ്റിന് പിറകില്‍ ഉള്ളത് അഞ്ജുവിന്റെ കൈയ്യക്ഷരം അല്ലെന്നും അച്ഛന് ഷാജിയും ബന്ധുക്കളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രിന്‍സിപാളിനേയും അധ്യാപകരേയും അറസ്റ്റ് ചെയ്യണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പോസ്റ്റ് മോര്‍ട്ടത്തിന്ശേഷം വീട്ടിലെത്തിച്ച മൃതദേഹം സ്വീകരിക്കാതെ വീട്ടുകാര്‍ പ്രതിഷേധിച്ചു. അച്ഛനേയും ബന്ധുക്കളേയും കൂട്ടാതെയാണ് മൃതദേഹം എത്തിച്ചതെന്നും പറയുന്നു. ആംബുലന്‍സില്‍ നിന്ന് മൃതദേഹം ഇറക്കാന്‍ സമ്മതിച്ചില്ല. പി സി ജോർജ്ജ് എംഎല്‍എ വീട്ടുകാരുമായി സംസാരിച്ചു. ശക്തമായ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി എം.എല്‍.എ വീട്ടുകാരെ അറിയിച്ചു.
വെള്ളിയാഴ്ച നടന്ന പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് പരീക്ഷാഹാളില്‍ നിന്ന് അഞ്ജുവിനെ ഇറക്കിവിട്ടതായി പറയുന്നു. തുടര്‍ന്നാണ് അഞ്ജുവിനെ കാണാതാകുന്നതും തെരച്ചലില്‍ മൃതദേഹം മീനച്ചിലാറ്റില്‍നിന്ന് കണ്ടെത്തുന്നതും.
കോപ്പിയടി ശ്രദ്ധയില്‍പെട്ടതോടെ ഇന്‍വിജിലേറ്റര്‍ പ്രിന്സിപാളിനെ വിവരമറിയിച്ചു. പ്രിന്സിപാല് ഹാളിലെത്തി പരീക്ഷ എഴുതാനാവില്ലെന്നും ഒരുമണിക്കൂര്‍ കഴിഞ്ഞ് തന്നെ വന്ന് കാണാനും ആവശ്യപ്പെട്ടു.എന്നാല്‍ ഹാളില്‍നിന്നിറങ്ങിയ അഞ്ജുവിനെ പിന്നീട് കാണാതാകുകയായിരുന്നു.