KOYILANDY DIARY

The Perfect News Portal

മർദ്ദനമേറ്റ് പിതാവ് മരിച്ച സംഭവം, മകൻ അറസ്റ്റിൽ

മർദ്ദനമേറ്റ് പിതാവ് മരിച്ച സംഭവം, മകൻ അറസ്റ്റിൽ. തിരുവമ്പാടി: മുത്തപ്പൻ പുഴയിൽ ഏപ്രിൽ ഒന്നിനായിരുന്നു മദ്യപിച്ചെത്തിയ അഭിലാഷ് (37) പിതാവ് സെബാസ്റ്റ്യനെ (76) യും മാതാവ് മേരിയെ (75) യും സ്വത്ത് തർക്കം ഉന്നയിച്ച് മർദ്ദിച്ചത്. തുടർന്ന് അവശനിലയിലായ മാതാപിതാക്കളെ അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് ജനമൈത്രി പൊലീസും ഗ്രാമ പഞ്ചായത്ത് അധികൃതരും ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് ഏപ്രിൽ  14 ന് സെബാസ്റ്റ്യൻ ആശുപത്രിയിൽ വെച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു. സെബാസ്റ്റ്യൻ്റെ മരണശേഷം 9 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് അഭിലാഷിനെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമാണെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ ഇന്നലെ തിരുവമ്പാടി പൊലീസ് ഇയാളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

ആദ്യം പിതാവിനെ മർദ്ദിച്ചതിനു കേസെടുത്ത പൊലീസ് അസ്വഭാവിക മരണത്തിന് ഒരു കേസ് കൂടി എടുത്തിട്ടുണ്ട്. മർദ്ദനമേറ്റ വൃദ്ധ ദമ്പതികളുടെ ഏക മകനാണ് അഭിലാഷ്. മറ്റ് ബന്ധുക്കൾ ഇല്ലാത്ത, കാഴ്ചശക്തി തീർത്തും കുറവായ, കിടപ്പു രോഗിയായ മാതാവിനെ വിൻസൻ്റ് ഡി പോൾ ചാരിറ്റബിൾ സംഘടന ഏറ്റെടുത്ത് താമരശ്ശേരി കാരാടയിൽ പ്രവർത്തിക്കുന്ന മൗണ്ട് കെയർ സെൻ്ററിലേക്ക് മാറ്റി.

Advertisements