പാലക്കാട് ബ്യൂട്ടി പാർലറിൻ്റെ മറവിൽ ലഹരി വിൽപന, 5 പേർ അറസ്റ്റിൽ
പാലക്കാട് ബ്യൂട്ടി പാർലറിൻ്റെ മറവിൽ ലഹരി വിൽപന, 5 പേർ അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശി മെഹ്റൂഫിനെയും സഹായികളെയുമാണ് പാലക്കാട് ചെർപ്പുളശ്ശേരി എക്സൈസ് അധികൃതർ പിടികൂടിയത്. മെഹ്റൂഫിൻ്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലായി ലക്ഷങ്ങളുടെ ലഹരി ഇടപാട് നടത്തിയിരുന്നതായാണ് വിവരം. ഇരുപത്തി രണ്ടര ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു.
സ്കൂൾ കോളജ് വിദ്യാർഥികളും അതിഥി തൊഴിലാളികളും മെഹ്റൂഫിൻ്റെ പതിവ് ഇടപാടുകാരായിരുന്നു. ഇടപാടുകാർ കൂടി വന്നതോടെ ലാഭവിഹിതത്തിൻ്റെ തോതുയർന്നു ഒപ്പം സഹായികളുടെ എണ്ണവും കൂടി. അങ്ങനെ നാട്ടിലും കൊച്ചിയിലുമായി കച്ചവടം പൊടിപൊടിക്കുന്നതിനിടെയാണ് മെഹ്റൂഫ് എക്സൈസ് പിടിയിലാവുന്നത്. ഒറ്റപ്പാലം സ്വദേശികളായ ഷെമീർ അലി, ഷാഹുൽ ഹമീദ്, മുഹമ്മദ് ജംഷീർ, മുഹമ്മദ് ഷെമീർ എന്നിവരാണ് സഹായികൾ.
വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ഇരുപത്തി രണ്ടര ഗ്രാം എംഡിഎംഎ യും, നാൽപ്പത് ഗ്രാം കഞ്ചാവും, ഇരുപത്തി ഒന്നായിരത്തി അഞ്ഞൂറ് രൂപയും ഇവരിൽ നിന്നും പിടികൂടി. ലഹരി ഇടപാടിന് ഉപയോഗിച്ചിരുന്ന കാറും മൂന്ന് ഇരുചക്രവാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ലഹരി തൂക്കി വിൽക്കുന്നതിനായി കരുതിയിരുന്ന ത്രാസ്, ചെറുകവറുകൾ എന്നിവയും കണ്ടെടുത്തു. അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Advertisements