അരിക്കുളത്ത് ഛർദ്ദിയെ തുടർന്ന് പന്ത്രണ്ടുകാരൻ മരിച്ച സംഭവം, ഐസ്ക്രീം കട അധികൃതർ അടപ്പിച്ചു
അരിക്കുളത്ത് ഛർദ്ദിയെ തുടർന്ന് പന്ത്രണ്ടുകാരൻ മരിച്ച സംഭവം, ഐസ്ക്രീം കട അധികൃതർ അടപ്പിച്ചു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ ഹിസായി ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. കുട്ടി ഐസ്ക്രീം വാങ്ങി കഴിച്ച അരിക്കുളം മുക്കിലെ കടയാണ് അടപ്പിച്ചത്. ഈ കടയിൽ നിന്ന് വാങ്ങിയ ഐസ്ക്രീം കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് ഛർദ്ദി ഉണ്ടായത് എന്ന ആരോപണത്തെ തുടർന്നാണ് കട അടപ്പിച്ചത്. എന്നാൽ ഐസ്ക്രീം ഉണ്ടാക്കുന്നത് ഈ കടയിൽ നിന്നല്ല.
കടയിൽ നിന്ന് ശേഖരിച്ച ഐസ്ക്രീം സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയുടെ ഫലം വന്നാൽ മാത്രമെ ഐസ്ക്രീം കാരണമാണോ കുട്ടിക്ക് ഛർദ്ദി ഉണ്ടായത് എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. കുട്ടിയുടെ പോസ്റ്റുമോർട്ടം കഴിഞ്ഞെങ്കിലും റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ മരണകാരണം കൂടി അറിഞ്ഞാൽ മാത്രമേ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് അറിയാൻ സാധിക്കൂ. അതേസമയം മറ്റാർക്കും ഇതുവരെ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു.