KOYILANDY DIARY

The Perfect News Portal

വളരെ ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട കോടിയേരി..

വളരെ ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കോടിയേരിക്ക് ആറ് വയസുള്ളപ്പോഴാണ് അച്ഛൻ കുഞ്ഞുണ്ണിക്കുറുപ്പ് മരിക്കുന്നത്. കണ്ണൂരിലെ കല്ലറ തലായി എൽ.പി. സ്‌കൂൾ അധ്യാപകൻ കൂടിയായിരുന്നു കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പ്. പിന്നീട് കോടിയേരിയെ ശ്രദ്ധിച്ചത് മുഴുവൻ അമ്മാവൻ നാണു നമ്പ്യാരായിരുന്നു. കോടിയേരി ബാലകൃഷ്ണൻ എന്ന കമ്യൂണിസ്റ്റുകാരന്റെ പിറവിക്ക് പിന്നിലും അമ്മാവൻ നൽകിയ രാഷ്ട്രീയ പാഠങ്ങളാണ്.

കോടിയേരിയിലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. ഇടത്പക്ഷ രാഷ്ട്രീയ പ്രസ്താനത്തോട് ചെറുപ്പം മുതലേ ആകൃഷ്ടനായ കോടിയേരി സ്‌കൂൾ കാലം മുതലേ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിരുന്നു. സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനില്ഡ പ്രവർത്തകനാകുന്നത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ആർഎസ്എസുമായുള്ള സംഘർഷവും മറ്റും കാരണം കോടിയേരിയുടെ പഠനം നിർത്തി ചെന്നൈയിലേക്ക് അയച്ചു കുടുംബം. അവിടെ ചിട്ടി കമ്പനിയിലായിരുന്നു ജോലി. രണ്ട് മാസം അവിടെ തുടർന്നു. അധികം നാൾ ജന്മനാട്ടിൽ നിന്ന് വേറിട്ട് നിൽക്കാൻ കോടിയേരിക്ക് ആകുമായിരുന്നില്ല.

 

സഹോദരി ഭർത്താവ് മാധവൻ വൈദ്യരെ വിളിച്ച് അറിയിച്ച് നാട്ടിൽ തിരികെയെത്തി പ്രീഡിഗ്രിക്ക് ചേർന്നു. ഒപ്പം രാഷ്ട്രീയ പ്രവർത്തനവും പൂർവാതിധികം ശക്തിയോടെ തുടർന്നു. 1970ൽ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. മാഹിയിൽ പ്രീഡിഗ്രി വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലത്ത് തന്നെയാണ് മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ യൂണിയൻ ചെയർമാനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്.

Advertisements

 

കെ.എസ്.എഫിന്റെ നേതൃനിരയിലേക്ക് ഉയർന്ന കോടിയേരി ബാലകൃഷ്ണൻ 1970ൽ തിരുവനന്തപുരത്ത് വെച്ചു നടന്ന എസ്.എഫ്.ഐ.യുടെ രൂപീകരണസമ്മേളനത്തിലും പങ്കെടുത്തിരുന്നു. 1971ൽ തലശ്ശേരി കലാപം നടക്കുന്ന സമയത്ത് കോടിയേരി ബാലകൃഷ്ണൻ മുസ്ലിം ജനവിഭാഗങ്ങൾക്ക് ആത്മധൈര്യം പകരുവാനും ആരാധനാലയങ്ങൾ സംരക്ഷിക്കുവാനും സമാധാനം സ്ഥാപിക്കുവാനുമുള്ള സ്‌ക്വാഡ് പ്രവർത്തനത്തിൽ പങ്കാളിയായി. 1973ൽ അദ്ദേഹം കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ എസ്.എഫ്.ഐ.യുടെ സംസ്ഥാനസെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1979 വരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. അദ്ദേഹം എസ്.എഫ്.ഐയുടെ സംസ്ഥാനസെക്രട്ടറി ആയിരിക്കുന്ന കാലയളവിലായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്ത് പതിനാറ് മാസത്തോളം മിസ (MISA) തടവുകാരനായി പതിനാറ് മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

 

1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചു. 1988ൽ ആലപ്പുഴയിൽ വെച്ചു നടന്ന സിപിഐ(എം)ന്റെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ പാർടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്ത്. 1990 മുതൽ 1995 വരെയുള്ള അഞ്ച് വർഷക്കാലം സിപിഐ(എം)ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1995ൽ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിൽ അദ്ദേഹത്തെ പാർടിയുടെ സംസ്ഥാനസെക്രട്ടേറിയേറ്റിലേക്ക് തെരെഞ്ഞെടുത്തു. 2002ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഐ(എം) പാർടി കോൺഗ്രസിൽ വെച്ച് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തു.

 

2008ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന പാർടി കോൺഗ്രസിലാണ് അദ്ദേഹം സിപിഐ(എം)ന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായത്. 2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സിപിഐ(എം)ന്റെ കേരളസംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു. 2018ൽ കണ്ണൂരിൽ വെച്ചു നടന്ന സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു. എന്നാൽ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം പിന്നീട് ഒഴിഞ്ഞു..ഒടുവിൽ 2022 ഒക്ടോബർ 1ന് വിടവാങ്ങി…