കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ ബിജെപി വിടുന്നു
ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ബിജെപിയുടെ പ്രമുഖ നേതാക്കളിൽ ഒരാളുമായ സദാനന്ദ ഗൗഡ പാർട്ടി വിടുമെന്ന് സൂചന. മൈസൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് വിവരം. ഗൗഡ മൈസൂരില്‍ ബിജെപിയുടെ വൈസികെ വാദ്ധ്യാര്‍ക്കെതിരേ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗൗഡയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് സദാനന്ദ ഗൗഡയുടെ മനംമാറ്റത്തിന് കാരണം. നിലവില്‍ ബംഗളൂരു നോര്‍ത്തില്‍ നിന്നുള്ള എംപിയാണ്. ശോഭാ കാരന്ദ്‌ലജെക്കാണ് ഇത്തവണ ഈ സീറ്റ് നല്‍കിയിരിക്കുന്നത്. എന്‍ഡിഎ മന്ത്രിസഭയില്‍ റെയില്‍വേ, നിയമകാര്യം വകുപ്പുകളെല്ലാം കൈകാര്യം ചെയ്‌തിട്ടുള്ളയാളാണ്.
ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ഗൗഡയുമായി കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട് ഡി കെ ശിവകുമാര്‍ അടക്കമുള്ളവര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നേരത്തേ പാര്‍ട്ടി മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് മറ്റൊരു മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ബിജെപിക്കെതിരേ മത്സരിച്ചെങ്കിലൂം തോറ്റുപോയിരുന്നു. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ ഷെട്ടാര്‍ ഇപ്പോള്‍ ബംല്‍ഗാവില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.