കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം. ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യക്കും പരിക്കേറ്റു
കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം. ബി.ജെ.പി പ്രവര്‍ത്തകനും ഭാര്യക്കും പരിക്കേറ്റു. കാക്കയങ്ങാട് ആയിചോത്ത് പന്നിയോട് മുക്കിലെ മുക്കോലപറമ്പത്ത് ഹൗസിലെ എ. കെ സന്തോഷ് (35), ഭാര്യ ലസിത സന്തോഷ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സന്തോഷിന് മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റു. ഭാര്യ ലസിതക്ക് നിസാരമായ പരുക്കുകളാണുള്ളത്. ഇരുവരെയും ആദ്യം ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്കു ശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിനുള്ളില്‍ സൂക്ഷിച്ച ബോംബ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയായിരുന്നു സ്‌ഫോടനം. അടുക്കളയുടെ പിറകു വശത്തെ മുറ്റത്തു വച്ച് സന്തോഷിൻ്റെ കൈയില്‍ നിന്നു ബോംബ് നിലത്തു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ലസിതക്ക് സമീപത്ത് നിന്ന് പാത്രം കഴുകുന്നതിനിടെയാണ് പരുക്കേറ്റത്.
വീട്ടിനുള്ളില്‍ നിന്നാണു ബോംബ് നിര്‍മിച്ചതെന്നു സംശയിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് വിഷുവിൻ്റെ തലേ ദിവസം ഇതേ രീതിയില്‍ വീട്ടില്‍ വെച്ചുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റ സന്തോഷിൻ്റെ വിരലുകള്‍ അറ്റുപോയിരുന്നു.