നിക്ഷേപകരെ ആകർഷകമായ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചതായി പരാതി
.
കൊയിലാണ്ടി: നിക്ഷേപകരെ വഞ്ചിച്ചതായി പരാതി. കൊയിലാണ്ടിയിൽ പ്രവൃത്തിച്ചിരുന്ന മാനവ കെയർ കേന്ദ്ര ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകരുടെ പരാതി. എം സി കെ നിധി എന്ന പേരി ലാണ് ആദ്യം പ്രവർത്തിച്ചത്. പിന്നീട് കോ – ഓപ്പറേറ്റീവ് സൊ സൈറ്റി എന്നാക്കി. കൊയിലാണ്ടി സാഫ് ആർക്കേഡിലായിരുന്നു ബ്രാഞ്ച് പ്രവർത്തിച്ചത്. കോടികൾ നിക്ഷേപകർക്ക് നൽകാനുണ്ടെന്നാണ് അറിയുന്നത്.

കൊയിലാണ്ടി പോലീസ്‌സ്റ്റേഷനിൽ നിക്ഷേപകർ നിരവധി പരാതികൾ നൽകി. തൃശ്ശൂർ ആസ്ഥാനമായുളള ഈ സ്ഥാപനത്തിന് സംസ്ഥാനത്ത് 32 ഓളം ബ്രാഞ്ചുകൾ വിജയകരമായി പ്രവൃത്തിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് ആകർഷകമായ പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപകരിൽ നിന്നും ലക്ഷങ്ങൾ സൊസൈറ്റി ഡെപ്പോസിറ്റ് സ്വീകരിച്ചതെന്ന് നിക്ഷേപകർ പറയുന്നു. ആദ്യമെല്ലാം കൃത്യമായ പലിശ നൽകിയെങ്കിലും കാലാവധി കഴിഞ്ഞ് പിൻവലിക്കാൻ എത്തിയപ്പോഴാണ് പണം ലഭിക്കാതായത്. ഉടൻ തരുമെന്നു പറഞ്ഞെങ്കിലും നിക്ഷേപകർക്ക് പണം ലഭിച്ചില്ല.

2023 വരെ സ്ഥാപനം പ്രവൃത്തിച്ചിരുന്നു. ഇപ്പോൾ സ്ഥാപനം അടച്ചു പോയിരിക്കുകയാണ്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകാൻ പോയപ്പോൾ പോലീസിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നതെന്ന് നിക്ഷേപകർ പറയുന്നത്. തൃശ്ശൂർ കൂർക്കഞ്ചേരിയിലാണ് ഇതിന്റെ ആസ്ഥാനം. തേക്കിലിക്കാടൻ വീട്ടിൽ ടി.ടി ജോസ് ആണ് ഇതിന്റെ ചീഫ് പ്രമോട്ടർ. ഇയാൾ സാമ്പത്തിക ക്രമക്കേടിൻ്റെ പേരിൽ ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണെന്നാണ് വിവരം.




