ഉള്ള്യേരിയില്‍ വീടാക്രമിച്ച് വൃദ്ധയെ അസഭ്യം പറഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍
ഉള്ള്യേരിയില്‍ വീടാക്രമിച്ച് വൃദ്ധയെ അസഭ്യം പറഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍. ഉള്ള്യേരി പുതുവയല്‍കുനി ഫായിസി(25) നെയാണ് മലപ്പുറം അരിക്കോട് ലോഡ്ജില്‍ വച്ച് അത്തോളി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ഉള്ള്യേരിക്ക് സമീപം തെരുവത്ത് കടവില്‍ യൂസഫിൻ്റെ വീടിൻ്റെ അടുക്കള ഭാഗത്ത് ഫായിസ് തീയിടുകയും കസേരകളും മറ്റും കിണറ്റില്‍ വലിച്ചെറിയുകയും, യൂസഫിൻ്റെ മാതാവിനെ അസഭ്യം പറയുകയും ചെയ്തു. സംഭവ സമയത്ത് യൂസഫ് വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഫായിസിനെ മാതാവ് തിരിച്ചറിഞ്ഞു.
യൂസഫിൻ്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറുമായി ഫായിസ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. വാഹനം ഓടിക്കുമ്പോള്‍ പൊടി പാറിയെന്നാരോപിച്ചായിരുന്നു തര്‍ക്കം. ഇതില്‍ യൂസഫ് ഇടപെട്ടതില്‍ പ്രകോപിച്ചാണ് ഫായിസ് വീട് ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഫായിസ് ഒളിവില്‍ പോയിരുന്നു.
അത്തോളി സിഐ പി. ജിതേഷിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ എസ്‌ഐമാരായ ആര്‍. രാജീവ്, കെ.പി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ രാത്രി 11.30 ഓടെ ലോഡ്ജിലെത്തി ഫായിസിനെ പിടികൂടുകയായിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഒ. ഷിബു, കെ. എം. അനീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലഹരിയ്ക്ക് അടിമയായ ഫായിസിനെതിരെ നേരത്തെയും പരാതി ലഭിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കും.