KOYILANDY DIARY.COM

The Perfect News Portal

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ ക്യാമ്പുകളില്‍ നിന്ന് വാടകവീട്ടിലേക്ക് മാറ്റിപാര്‍പ്പിക്കും

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ ഇന്ന് ക്യാമ്പുകളില്‍ നിന്ന് വാടകവീട്ടിലേക്ക് മാറ്റിപാര്‍പ്പിക്കും. പഞ്ചായത്തില്‍ ദുരിതബാധിതര്‍ക്കായി മൂന്ന് ക്യാമ്പുകളായിരുന്നു ആരംഭിച്ചത്. ഇവിടെ ഉള്ളവരെയാണ് മാറ്റി പാര്‍പ്പിക്കുന്നത്. അതോടൊപ്പം ഉരുള്‍പൊട്ടലില്‍ ചളി വന്നു നിറഞ്ഞ വീടുകളില്‍ നിന്ന് ചളി മാറ്റി വീട് വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തികളും ഇന്ന് ആരംഭിക്കും.

പഞ്ചായത്തില്‍ ദുരിതബാധിതര്‍ക്കായി ഗവ. എല്‍പി സ്‌കൂള്‍, ചുണ്ടന്‍കുഴി സ്‌കൂള്‍, കട്ടിപ്പാറ നുസ്രത്ത് സ്‌കൂള്‍ എന്നിവിടങ്ങളില്‍ മൂന്ന് ക്യാമ്ബുകള്‍ ആരംഭിച്ചിരുന്നു. ഇവിടെ ഉള്ളവരെയാണ് ഇന്ന് മാറ്റി പാര്‍പ്പിക്കുന്നത്.

അപകടത്തില്‍ മരിച്ചവരില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ ഇതിനോടകം ബന്ധുവീടുകളിലേക്ക് മാറിക്കഴിഞ്ഞു. അപകടത്തില്‍ തകര്‍ന്ന റോഡ് ചളിയും കല്ലും നീക്കി ക്വാറി വേസ്റ്റ് നിറച്ച്‌ ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ വിവിധ പ്രദേശങ്ങളില്‍ റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ ചൊവ്വഴ്ച്ച പരിശോധന നടത്തി. ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലമല, കേളന്‍മൂല, പൂവന്‍മല എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.

Advertisements

ഈ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്ന നിലയിലുള്ള കൂറ്റന്‍പാറകള്‍ എങ്ങനെ നീക്കാം, വീടുകള്‍ വാസയോഗ്യമാണോ തുടങ്ങിയ പരിശോധനകള്‍ക്കായാണ് സംഘം സ്ഥലം സന്ദര്‍ശിച്ചത്. ഉരുള്‍പൊട്ടലില്‍ ഇളകി വന്നതും ഇനിയും ഇളകാന്‍ സാധ്യതയുള്ള മുഴുവന്‍ പാറകളും പൊട്ടിച്ച്‌ നീക്കണമെന്ന് ജിയോളജി വകുപ്പ് നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടലില്‍ ചളി വന്നു നിറഞ്ഞ വീടുകളില്‍ നിന്ന് ചളി മാറ്റുന്നതിനും തകര്‍ന്ന വീടുകളില്‍ നിന്ന് വീട്ടുപകരണങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള പ്രവൃത്തി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഇന്ന് ആരംഭിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *