KOYILANDY DIARY.COM

The Perfect News Portal

ട്രെയിനില്‍ കൊണ്ടുവന്ന 44 ലക്ഷംരൂപയുടെ കുഴല്‍പണവുമായി വേങ്ങര സ്വദേശി അറസ്റ്റില്‍

മലപ്പുറം: ട്രെയിനില്‍ കൊണ്ടുവന്ന 44 ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരത്തി അഞ്ഞൂറ് രൂപയുടെ കുഴല്‍പ്പണം തിരൂര്‍ പൊലിസ് പിടികൂടി. വേങ്ങര കണ്ണാടിപ്പടി സ്വദേശി പൂവില്‍ മുഹമ്മദ് ഹനീഫ (43)യെ തിരൂര്‍ എസ്‌ഐ സുമേഷ് സുധാകറിന്റെ നേത്യത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി വിഎ ഉല്ലാസിന്റെ നിര്‍ദേശപ്രകാരം പോലീസ് പ്രതിയെ ഷൊര്‍ണൂരില്‍ നിന്ന് പിന്തുടരുകയായിരുന്നു.

ഇയാള്‍ തിരൂരില്‍ ട്രെയിന്‍ ഇറങ്ങിയ സമയത്തായിരുന്നു അറസ്റ്റ്. വ്യാഴാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു കുഴല്‍പ്പണ വേട്ട. ചെന്നൈയിലെ നിന്ന് വമ്പന്‍ ഏജന്റുമാരില്‍ നിന്ന് 45 ലക്ഷത്തിന്റെ കുഴല്‍പ്പണം കൈപ്പറ്റി മൂന്നു ട്രെയിനുകളില്‍ മാറിക്കയറി സഞ്ചരിച്ചാണ് മുഹമ്മദ് ഹനീഫ തിരൂരിലെത്തിയത്. ട്രെയിനുകളിലെല്ലാം നേരത്തെ തന്നെ ടിക്കറ്റ് റിസര്‍വ്വ് ചെയ്തായിരുന്നു യാത്ര. പണം പ്രത്യേക തരം തുണി സഞ്ചിയിലാക്കി ശരീരത്തില്‍ കെട്ടിവച്ചാണ് ഹനീഫ തിരൂരിലെത്തിച്ചത്.

കുഴല്‍പ്പണം വേങ്ങരയിലേക്കാണെന്ന് വ്യക്തമായതായി എസ്‌ഐ പറഞ്ഞു. ഹനീഫ വേങ്ങര കേന്ദ്രീകരിച്ച്‌ കുഴല്‍പ്പണ വിതരണം നടത്തുന്നയാളാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ പണം ചെന്നൈയില്‍ നിന്ന് കെഎസ്‌എഫ്‌ഇ ചിട്ടി കിട്ടിയതാണെന്നാണ് ഹനീഫയുടെ മൊഴി. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ രണ്ടര മാസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു.

Advertisements

ഇതിന് മുമ്പ്‌ കോയമ്പത്തൂരില്‍ നിന്ന് കുഴല്‍പ്പണം കടത്തുന്നതിനിടെ പോലിസ് പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും ശ്രമം വിജയിച്ചിരുന്നില്ല. എന്നാല്‍ കുഴല്‍പ്പണക്കേസില്‍ ഹനീഫ ഇതാദ്യമായാണ് പിടിക്കപ്പെടുന്നത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. എസ്‌ഐയ്ക്ക് പുറമെ എഎസ്‌ഐ കെ പ്രമോദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സിവി രാജേഷ്, കെ രജീഷ് എന്നിവരുടെ നേത്യത്വത്തിലാണ് കുഴല്‍പ്പണം പിടിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *