കോഴിക്കോട് ദേശീയ ഗാനത്തെ അപമാനിച്ച് ബിജെപി കൗൺസിലർമാർ; ഒരേ സമയം ദേശീയഗാനവും വന്ദേ മാതരവും പാടി
.
കോഴിക്കോട് കോർപ്പറേഷനിൽ ദേശീയ ഗാനത്തെ അപമാനിച്ച് ബിജെപി കൗൺസിലർമാർ. ചടങ്ങിൽ ഒരേ സമയം ദേശീയഗാനവും വന്ദേ മാതരവും പാടി. ദേശീയഗാനം മേയർ പാടുന്ന സമയത്ത് ബിജെപി കൗൺസിലർമാർ സംഘപരിവാർ വന്ദേ മാതരം പൂർണമായും പാടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിക്കുന്നത് അറിയിച്ചില്ല എന്നാണ് കോഴിക്കോട് കോർപറേഷൻ മേയർ ഒ സദാശിവൻ പ്രതികരിച്ചത്.

വന്ദേമാതരം ആലപിക്കുന്നത് തടഞ്ഞിട്ടില്ല എന്നും നമ്മൾ അത് ആലപിച്ചിട്ടില്ല എന്നെ ഉള്ളൂ. എന്നും അദ്ദേഹം പറഞ്ഞു. പതാക ഉയർത്തിയാൽ സാധാരണ ദേശീയഗാനം ആണ് ആലപിക്കുന്നത്. അതിനിടയിൽ വന്ദേമാതരം ആലപിച്ചത് ഉചിതമായോ എന്ന് അവർ ചിന്തിക്കണം. ബിജെപി കൗൺസിലർമാർ അങ്ങനെ ചെയ്യരുതായിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ അന്തസ്സ് സംരക്ഷിക്കൽ എല്ലാരുടെയും ഉത്തരവാദിത്വം ആണ്.

അനവസരത്തിൽ ഉണ്ടായ നടപടി ചടങ്ങിന് അഭംഗിയുണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലും വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. തേക്കിൻകാട് മൈതാനത്ത് നടന്ന തൃശൂർ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയ്ക്ക് സമീപം ബിജെപി പ്രവർത്തകർ വന്ദേമാതരം മുഴുവനായും ആലപിച്ചു. വേദിക്ക് സമീപം സമാന്തരമായി പതാക ഉയർത്തി.

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു. എഐസിസി തന്നെ ഏര്‍പ്പാടാക്കിയ ഗായകസംഘമാണ് വന്ദേമാതരം മുഴുവനായും പാടിയത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെയും സോണിയാ ഗാന്ധിയും ഇടപെട്ടിട്ടും വന്ദേമാതരം പൂർണ്ണമായും ആലപിക്കുകയായിരുന്നു.



