ഡിജി കേരളവും കെ സ്മാർട്ടും ലോകോത്തര മാതൃക; സംസ്ഥാനത്തിന്റെ 3 പദ്ധതികളെ പ്രശംസിച്ച് കേന്ദ്രം
.
കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇടം പിടിച്ച് കേരളത്തിന്റെ പദ്ധതികൾ. സംസ്ഥാനത്തിന്റെ മൂന്നു പദ്ധതികൾ ആണ് മികച്ച മാതൃകകളായി തെരഞ്ഞെടുത്തത്. ഡിജി കേരളം, യൂണിവേഴ്സൽ പാലിയേറ്റിവ് കെയർ, കെ സ്മാർട്ട് എന്നീ പദ്ധതികളാണ് ഇടം പിടിച്ചത്. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയതാണ് ഈ പദ്ധതികൾ.

പദ്ധതികൾ മികച്ച വിജയം കൈവരിച്ചിരുന്നു. ദേശീയ തലത്തിൽ വലിയ ശ്രദ്ധയും നേടിയിരുന്നു. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതി ആയിരുന്നു ഡിജി കേരളം. 14-നും 65-നും ഇടയിൽ പ്രായമുളളവർക്ക് കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്. സോഷ്യൽ മീഡിയ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും അടിസ്ഥാനപരമായ അറിവ് നൽകാനും “ഡിജി കേരളം’ പദ്ധതിയിലൂടെ സാധിച്ചിരുന്നു.

സംസ്ഥാനത്തുടനീളം ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് പാലിയേറ്റീവ് കെയർ നൽകുന്നതിനായാണ് തദ്ദേശ സ്വയംഭരണ വകുപ്പ് കേരള കെയർ യൂണിവേഴ്സൽ പാലിയേറ്റീവ് സർവീസ് സ്കീം ആരംഭിച്ചത്. ഗ്രാമപ്രദേശങ്ങളിലോ നഗരപ്രദേശങ്ങളിലോ താമസിക്കുന്നവരായാലും, വരുമാന നില (എപിഎൽ അല്ലെങ്കിൽ ബിപിഎൽ) പരിഗണിക്കാതെ, ആവശ്യമുള്ള എല്ലാ വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും പരിചരണം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓഫീസുകളിൽ നേരിട്ടെത്താതെ പൂർണ്ണമായും ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാരിൻ്റെ ഡിജിറ്റൽ സംവിധാനമാണ് കെ-സ്മാർട്ട് (K-SMART – Kerala Solutions for Managing Administrative Reformation and Transformation). ഇൻഫർമേഷൻ കേരള മിഷനാണ് (IKM) ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചത്.



