പാലക്കാട് വോട്ടിന് പണം മാത്രമല്ല, സാരിയും; ബിജെപിക്കെതിരെ വീണ്ടും ആരോപണം
.
പാലക്കാട് വോട്ടിന് പണം മാത്രമല്ല, സാരിയും. ബിജെപിക്കെതിരെ വീണ്ടും ആരോപണം. പാലക്കാട് പിരായിരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് സാരി നല്‍കിയതായി ആരോപണം. കല്ലേക്കാട് മേഖലയില്‍ അടക്കം സാരി വിതരണം ചെയ്തതായാണ് ആരോപണം. ബിജെപി പ്രവര്‍ത്തകര്‍ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സാരി വിതരണം ചെയ്യുന്നതായി മുന്‍പ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

വ്യാപകമായി പണവും സാരിയും നൽകുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. വ്യാപകമായി കഴിഞ്ഞ ദിവസങ്ങളിൽ ഇത് നടന്നു. തെളിവ് ലഭിച്ചത് ഇന്നാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരാതി ഇലക്ഷൻ കമ്മിഷന് നൽകിയിട്ടുണ്ട്. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു സ്ഥാനാർത്ഥി ഇത്രയും മോശമായും പെരുമാറുന്നത് കാണുന്നത് ഇതാദ്യമായാണ്. സ്ഥാനാർത്ഥിക്കെതിരെ നടപടി സ്വീകരിക്കണം. എല്ലാ പ്രദേശങ്ങളും ഇവർ കൊടുത്ത പണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് കണ്ണാടി മേഖലയില്‍ വോട്ടിന് ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.




