പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ദൃശ്യങ്ങൾ പകർത്തിയവരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ
.
പാലക്കാട് വോട്ടിന് പണം നൽകി ബിജെപി പ്രവർത്തകർ. ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. വീട്ടിലെത്തി പണം നൽകുന്ന വീഡിയോകളും പുറത്ത് വന്നു. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനുമാണ് ശ്രമം.

തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനിടെ ദൃശ്യങ്ങൾ പകർത്തിയവരെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. അടിച്ച് കരണം പൊട്ടിക്കും എന്നാണ് ശോഭാ സുരേന്ദ്രൻ്റെ ഭീഷണി.

ഇതോടെ വിവിധയിടങ്ങളിലായി 5000 രൂപ വീതം നൽകിയതായാണ് വിവരം. മറ്റിടങ്ങളിലും പുറത്തു വരാത്തതുമായി നിരവധി തുക ഇങ്ങനെ നൽകിക്കാണുമെന്നുമാണ് പറയുന്നത്.




