ആകാശത്ത് പിറന്ന കുഞ്ഞ് അമേരിക്കക്കാരനാകുമോ? പൗരത്വത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച
.
വിമാനത്തിനുള്ളിൽ വെച്ച് കുഞ്ഞിന് ജന്മം നൽകി യുവതി. ജമൈക്കയിലെ കിംഗ്സ്റ്റണിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന കരീബിയൻ എയർലൈൻസ് വിമാനത്തിനുള്ളിൽ ആണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുൻപാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

വിമാനം ഇറങ്ങുന്നതിന് തൊട്ടുമുൻപാണ് യുവതിയ്ക്ക് പ്രസവ വേദന വന്നത്. പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ വിവരമറിയിക്കുകയും വൈദ്യസഹായം ആവശ്യപ്പെടുകയും ചെയ്തു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഗേറ്റിൽ സജ്ജമായിരുന്ന മെഡിക്കൽ സംഘം അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പരിചരണം നൽകി. ഇരുവരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു.

വിമാനത്തിൽ കുഞ്ഞ് ജനിച്ച വിവരം സ്ഥിരീകരിച്ചപ്പോൾ, എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥൻ തമാശരൂപേണ കുഞ്ഞിന് ഒരു പേരും നിർദ്ദേശിച്ചു. വിമാനം ലാൻഡ് ചെയ്യുന്നത് കെന്നഡി എയർപോർട്ടിലായതിനാൽ കുഞ്ഞിന് ‘കെന്നഡി’ എന്ന് പേരിടണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഉദ്യോഗസ്ഥന്റെ ഈ ഇടപെടൽ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

ഈ ജനനം കുഞ്ഞിന്റെ പൗരത്വത്തെച്ചൊല്ലിയുള്ള നിയമപരമായ ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ വഴിവെച്ചു. അമേരിക്കൻ നിയമമനുസരിച്ച്, യുഎസ് വ്യോമാതിർത്തിക്കുള്ളിലാണ് കുഞ്ഞ് ജനിച്ചതെങ്കിൽ കുഞ്ഞിന് സ്വാഭാവികമായും അമേരിക്കൻ പൗരത്വം ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ വിമാനം അമേരിക്കൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപാണ് പ്രസവം നടന്നതെങ്കിൽ പൗരത്വ നിയമങ്ങളിൽ മാറ്റം വരാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



