ശബരിമലയിലെ ഭക്തജനതിരക്ക് നിയന്ത്രണവിധേയമാക്കാനും കൂടുതൽ സൗകര്യങ്ങളൊരുക്കാനുമുള്ള നടപടികൾ സ്വീകരിക്കും: കെ ജയകുമാർ
.
ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് മണ്ഡലകാലത്തിന്റെ ആരംഭ ദിവസങ്ങളിൽ തന്നെ അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ ഭക്തജന തിരക്കാണ് നിലവിൽ ശബരിമലയിലെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ ജയകുമാർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുമെന്നും, പമ്പയിലേയ്ക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്തു നൽകിയെന്നും കെ ജയകുമാർ പറഞ്ഞു.

സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കുമെന്നും. വരി നിൽക്കുന്ന തീർത്ഥാടകർക്ക് വെള്ളവും ലഘു ഭക്ഷണവും നൽകാൻ 200 പേരെ അധികമായി നിയമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് അറിയിച്ചു. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് അറിയിച്ചു.

വൻ ഭക്തജന തിരക്ക്
മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേരായിരുന്നു. മുൻ കാലങ്ങളിൽ വൃശ്ചിക മാസത്തിന്റെ ആദ്യ നാളുകളിൽ ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണം അമ്പതിനായിരത്തനടുത്ത് മാത്രമായിരുന്നു. എന്നാൽ ഇത്തവണ അഭൂത പുർവമായ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഒന്നര ദിവസത്തിനിടയിൽ ഒരു ലക്ഷത്തി അറുപത്തിമൂവായിരം ഭക്തരാണ് അയ്യപ്പ ദർശനത്തിനെത്തിയത്.

കേന്ദ്രസേനയെ നൽകാതെ കേന്ദ്രം
മണ്ഡല കാലം ആരംഭിക്കുന്നതിനു മുമ്പ് NDRF, RAF എന്നീ സേനകളെ നിയോഗിക്കുന്ന പതിവ് തെറ്റിച്ച് കേന്ദ്ര സർക്കാർ. തിരക്ക് ക്രമാതീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല. കേന്ദ്രസേനകളെ ശബരിമലയിൽ ഡ്യൂട്ടിക്കായി നിയോഗിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ കത്തിൽ കേന്ദ്രം നടപടി എടുത്തിട്ടില്ല.



