മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും
.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നാളെ നടക്കും. ശബരിമല തീർത്ഥാടനമായി ബന്ധപ്പെട്ട വിപുലമായ സംവിധാനമാണ് ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഒരുക്കിയിരിക്കുന്നത്.

മണ്ഡല പൂജ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിനാണ് തുറക്കുന്നത്. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുക. വൃശ്ചികം ഒന്നുമുതലായിരിക്കും പുതിയ മേൽശാന്തിമാർ നട തുറക്കുക. തീർത്ഥാടനമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും ഇതിനോടകം ദേവസ്വം ബോർഡ് സർക്കാരും നടത്തിക്കഴിഞ്ഞു. വിവിധ തലങ്ങളിലുള്ള അവലോകനയോഗങ്ങളും പൂർത്തിയായി.

പരാതി രഹിത തീർത്ഥാടനകാലമാണ് ദേവസ്വം ബോർഡ് ലക്ഷ്യം വെക്കുന്നത്. ദർശനത്തിനായി എത്തുന്ന തീർത്ഥാടകർക്ക് സ്പോട്ട് ബുക്കിംഗ്, ഓൺലൈൻ ബുക്കിംഗ് എന്നിവ ലഭ്യമാണ്. ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കുമടക്കം പ്രതിദിനം 90,000 പേർക്കാണ് പ്രവേശനം. പമ്പയിൽ വരിനിൽക്കാൻ 10 പുതിയ നടപ്പന്തലും മണപ്പുറത്ത് 4000 പേരെ ഒരേ സമയം ഉൾക്കൊള്ളുന്ന ജർമൻ പന്തലും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതിയും ബോർഡ് നടപ്പാക്കുന്നുണ്ട്. ഗതാഗതം ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളും മണ്ഡലകാലത്തിനായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. ജനുവരി 14നാണ് മകരവിളക്ക്.




