KOYILANDY DIARY.COM

The Perfect News Portal

ഷാരോണ്‍ രാജ് വധക്കേസില്‍ വിധി ഇന്ന്

ഷാരോണ്‍ രാജ് വധക്കേസില്‍ വിധി ഇന്ന്. ഷാരോണിന് വിഷം നൽകിയ ഗ്രീഷ്മ ഒന്നാം പ്രതിയും സഹായിച്ച ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമാണ് കേസിലെ മറ്റ് പ്രതികൾ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജാണ് വിധി പറയുന്നത്. 2022 ഒക്ടോബർ പതിനാലിനാണ് ഷാരോൺ രാജ് കൊല്ലപെട്ടത്. കോളേജ് വിദ്യാർത്ഥിനിയായ ഗ്രീഷ്മ കാമുകനെ ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം ചേർത്ത് നൽകി. ഗ്രീഷ്മ നൽകിയ കഷായം കുടിച്ച കാമുകൻ ഷാരോൺ രാജ് ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടു.

തുടർന്ന് പൊലീസിൻ്റെ അന്വേഷണ മികവ് ഒപ്പം ഷാരോണിൻ്റെ കുടുംബം നടത്തിയ പോരാട്ടം. ഒടുവിൽ ഗ്രീഷ്മയും, സഹായിച്ച അമ്മ സിന്ധുവും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായരും അറസ്റ്റിലായി. അർഹമായ ശിക്ഷ പ്രതികൾക്ക് ലഭിക്കും എന്ന വിശ്വാസത്തിലാണ് ഷാരോണിന്റെ കുടുംബം. വിചാരണ വേളയിൽ പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. കൂടാതെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ഒന്നാം പ്രതി ഗ്രീഷ്മക്കെതിരേ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായാണ് പ്രോസിക്യൂഷൻ അന്തിമ വാദം.

 

 

ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവും മൂന്നാം പ്രതിയായ നിര്‍മ്മലകുമാരന്‍ നായരും തെളിവു നശിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയിൽ വാദിച്ചു. കുറ്റം നിഷേധിച്ച പ്രതിഭാഗം, ആത്മഹത്യാ പ്രവണതയുള്ള ഒന്നാംപ്രതി ആത്മഹത്യ ചെയ്യുന്നതിനായാണ് കീടനാശിനികളെക്കുറിച്ച് സെര്‍ച്ച് ചെയ്തതാണെന്ന വാദമാണ് ഉന്നയിച്ചത്. വിശദമായ വാദം പൂർത്തിയാക്കിയാണ് കേസിൽ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഇന്ന് വിധി പറയുക.

Advertisements

 

Share news