ചേർത്ത് പിടിച്ച് സർക്കാർ: റവന്യൂ വകുപ്പിലെ ക്ലർക്ക് ജോലിയിൽ പ്രവേശിച്ച് ശ്രുതി

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്കായാണ് നിയമനം. പത്തുമണിയോടെ വയനാട് കളക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം നടക്കാനിരിക്കെയും കല്യാണത്തിനായുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴുമാണ് ദുരന്തമുണ്ടായത്.

അച്ഛനും അമ്മയും സഹോദരിയും ശ്രുതിക്ക് നഷ്ടപ്പെട്ടു. 9 പേരാണ് ശ്രുതിയുടെ കുടുംബത്തിൽ നിന്ന് അന്ന് ഇല്ലാതായത്. അപ്പൊഴെല്ലാം ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരൻ ജെൻസണും പിന്നീട് നടന്ന വാഹനാപകടത്തിൽ മരിച്ചു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ശ്രുതി കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. ശ്രുതിക്ക് എല്ലാ പിന്തുണയും സർക്കാർ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജോലി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമുണ്ടായി. ഇന്നേക്ക് അത് യാഥാർത്ഥ്യമാവുകയാണ്.

ജോലിയിൽ പ്രവേശിക്കുന്നതിനായുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കി ജില്ലാ ഡെപ്യൂട്ടി കളക്ടറിന് മുൻപാകെയെത്തി ശ്രുതി ഒപ്പിട്ട് ജോലിയിൽ പ്രവേശിച്ചു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റിൽ നിയമനം നൽകിയത്. റവ്ന്യൂ വകുപ്പിലെ തപാൽ വിഭാഗത്തിലാണ് ഇനി ശ്രുതിയുടെ സേവനം.

