മഴക്കാലപൂർവ ശുചീകരണം ഉടൻ പൂർത്തിയാക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണം ഉടൻ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി മന്ത്രിമാരുടെ സാന്നിധ്യത്തിൽ ജില്ലാതല യോഗം ചേരണമെന്നും വേനൽമഴ ശക്തമാകുന്നതിനു മുമ്പ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ നിർദേശിച്ചു. പൊതുഇടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കാൻ ഇടയാക്കരുത്.

കൊതുക് നിർമാർജനം വ്യാപകമാക്കണം. ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഉപയോഗിക്കേണ്ട കെട്ടിടങ്ങൾ സജ്ജമാക്കണം. പൊഴികൾ 25നു മുമ്പ് തുറന്ന് അധികജലം ഒഴുക്കണം. പ്രധാന റെഗുലേറ്ററുകൾ, സ്പിൽവേകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കണം. ഷട്ടറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അണക്കെട്ടുകളിലെ ജലം കേന്ദ്ര ജലകമീഷൻ അംഗീകരിച്ച റൂൾ കർവിന് മുകളിലെത്തുന്നില്ലെന്ന് ഉറപ്പാക്കണം.

സ്കൂളുകളുടെ സുരക്ഷയുറപ്പാക്കാൻ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ആവശ്യമായ അവലോകനം നടത്തണം. അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, പോസ്റ്റുകൾ തുടങ്ങിയവ മഴയ്ക്കു മുന്നോടിയായി മാറ്റണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലയിൽ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തണം. അപകട സാധ്യത മനസ്സിലാക്കി ക്യാമ്പുകളിലേക്ക് സ്വയംമാറാൻ സാധിക്കും വിധം പരിശീലനം നൽകണം.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാധ്യത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണം. മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ ഇടയുള്ള ജലാശയങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകണം. ആപദ്മിത്ര, സിവിൽ ഡിഫൻസ് തുടങ്ങിയ സന്നദ്ധസേനകളെ നേരത്തേ സജ്ജമാക്കണം. എലിപ്പനി, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധത്തിൽ കാര്യമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

